കേരള സർക്കാറിന് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ ഉറപ്പ് നൽകുന്നു; വി.ഡി. സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി
text_fieldsനരേന്ദ്ര മോദി
ന്യൂഡൽഹി: കേരളത്തിൻറെ 13-ാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വി.ഡി സതീശന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹിക മാധ്യമമായ എക്‌സിലൂടെയാണ് പ്രധാനമന്ത്രി വി.ഡി. സതീശന് ആശംസകൾ അറിയിച്ചത്. 'ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി, പുതുതായി രൂപീകരിച്ച കേരള സർക്കാറിന് സാധ്യമായ എല്ലാ പിന്തുണയും കേന്ദ്ര സർക്കാർ ഉറപ്പ് നൽകുന്നു' എന്ന് പോസ്റ്റിലൂടെ മോദി വ്യക്തമാക്കി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രിയായി വി.ഡി. സതീശൻ ദൈവ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്. തുടർന്ന് മന്ത്രിസഭയിലെ രണ്ടാമനായ മുസ്‍ലിം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഊഴമായിരുന്നു. അദ്ദേഹവും ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തു. ശേഷം, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തൊട്ടുപിന്നാലെയും നാലാമതായി കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും സത്യപ്രതിജ്ഞ ചെയ്തു. കെ. മുരളീധരൻ, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, അനുപ് ജേക്കബ്, സി.പി. ജോൺ, എൻ. ഷംസുദ്ദീൻ, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, എം. ലിജു, കെ.എം. ഷാജി, പി.കെ. ബഷീർ, വി.ഇ. അബ്ദുൽ ഗഫൂർ, ടി. സിദ്ദീഖ്, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് അടുത്തതായി സത്യപ്രതിജ്ഞ ചെയ്തത്.
അധികാര പ്രവേശനത്തിന് സാക്ഷികളാകാൻ ലോക്സഭ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, ഹിമാചൽപ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദൻ സിങ് സുഖു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ, മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സാഹിത്യ, സാംസ്കാരിക മേഖലകളിലെ പ്രമുഖർ തുടങ്ങിയവർ വേദിയിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

