കാനേഷുമാരിയും എൻ.ആർ.സിയും
text_fieldsന്യൂഡൽഹി: ദേശീയ ജനസംഖ്യ രജിസ്റ്റർ പുതുക്കുന്ന നടപടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സർക്കാർ കാനേഷുമാരിയേയും ദേശീയ ജനസംഖ്യ രജിസ്റ്ററിനെയും കുറിച്ച് വിശദീകരിക്കുന്നത് ഇങ്ങനെ:
കാനേഷുമാരി (സെൻസസ്)
ഓരോ 10 വർഷം കൂടുേമ്പാഴും വീടുവീടാന്തരം കയറി കാനേഷുമാരി അഥവാ സെൻസസ് പ്രവർത്തനങ്ങൾ രാജ്യത്ത് നടത്തിവരുന്നുണ്ട്. സ്വാതന്ത്ര്യത്തിനുമുമ്പ് എട്ടും അതിനുശേഷം ഏഴും സെൻസസ് കണക്കെടുപ്പ് നടന്നു. 2020ൽ നടക്കാൻ പോകുന്നത് 16ാമത്തെ സെൻസസാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ ആറു മാസമാണ് ആദ്യഘട്ട സെൻസസ് പ്രവർത്തനം നടക്കുന്നത്. 2021 ഫെബ്രുവരിയിൽ വീടുവീടാന്തരം കയറി കുടുംബാംഗങ്ങളുടെ കണക്കെടുക്കും. അതനുസരിച്ചാണ് പുതിയ ജനസംഖ്യ കണക്കുകൾ (സെൻസസ്-2021) തയാറാക്കുക. ജനസംഖ്യ സംബന്ധിച്ച വിശദാംശങ്ങൾ, സർക്കാറിെൻറ പദ്ധതിനടത്തിപ്പ് അവലോകനം, ഭാവി ആസൂത്രണം എന്നിവക്ക് സെൻസസ് വിവരങ്ങളാണ് ആശ്രയം. സാക്ഷരത, പാർപ്പിടം, സാമ്പത്തികപ്രവർത്തനം, കൃഷി തുടങ്ങി നാനാ വിവരങ്ങൾ സെൻസസിെൻറ ഭാഗമായി ശേഖരിക്കുന്നു. സെൻസസ് പ്രവർത്തനങ്ങൾക്ക് 8754.23 കോടി രൂപ കേന്ദ്ര മന്ത്രിസഭ അനുവദിച്ചിട്ടുണ്ട്.
ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി)
സെൻസസിനും ദേശീയ ജനസംഖ്യ രജിസ്റ്ററിനും എൻ.ആർ.സിയുമായി ഒരു ബന്ധവുമില്ല. ഇതിനായി എൻ.പി.ആറിൽ പുതുതായി ഒരു വിവരവും കൂടുതൽ നൽകേണ്ടതില്ല. രക്ഷിതാക്കളുടെ ജനനത്തീയതി, ജനിച്ച സ്ഥലം എന്നീ വിവരങ്ങൾ നൽകണമെന്ന് നിർബന്ധമില്ല; വേണമെങ്കിൽ മാത്രം നൽകിയാൽ മതി. എൻ.ആർ.സി ദേശവ്യാപകമായി നടപ്പാക്കുന്ന കാര്യത്തിൽ സർക്കാർ തീരുമാനമൊന്നും എടുത്തിട്ടില്ല. എൻ.പി.ആർ ദേശീയ പൗരത്വപ്പട്ടികക്കായി ഉപയോഗിക്കുമെന്നും പറഞ്ഞിട്ടില്ല. ആശയക്കുഴപ്പത്തിെൻറയോ സംശയങ്ങളുടെയോ ആവശ്യമില്ല.
പൗരത്വ ഭേദഗതി നിയമം (സി.എ.എ) മറ്റൊന്ന്
ന്യൂഡൽഹി: സമുദായം നോക്കി പൗരത്വം നൽകുന്നതിന് കൊണ്ടുവന്ന നിയമഭേദഗതി എന്ന നിലയിലാണ് സി.എ.എ വലിയ പ്രക്ഷോഭത്തിന് തിരികൊളുത്തിയത്. അഫ്ഗാനിസ്താൻ, പാകിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽനിന്ന് 2014 ഡിസംബർ 31 വരെയുള്ള കാലത്ത് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിംകളല്ലാത്ത എല്ലാവർക്കും പൗരത്വം അനുവദിക്കുന്നതിന് വലിയ ഇളവുകളാണ് ഈ നിയമഭേദഗതി വഴി മോദിസർക്കാർ കൊണ്ടുവന്നത്. അതിനൊപ്പം ദേശീയ പൗരത്വപ്പട്ടിക രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ളവർ പ്രഖ്യാപിച്ചതാണ്. പ്രക്ഷോഭം മുറുകിയതിനാൽ അതിൽനിന്ന് സർക്കാർ പിൻവലിഞ്ഞു നിൽക്കുകയാണ്.
സെൻസസിനൊപ്പം നടത്തുന്ന എൻ.പി.ആർ വിവരശേഖരണം വഴി സർക്കാറിന് എൻ.ആർ.സി തയാറാക്കൽ എളുപ്പാക്കുമെന്നും പുറന്തള്ളലോ തരംതിരിവോ ഉണ്ടാകുമെന്നുമുള്ള ആശങ്ക ശക്തമായി നിൽക്കുന്നു.
ഈ സാഹചര്യത്തിൽ കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ എൻ.പി.ആർ പ്രവർത്തനങ്ങൾ കഴിഞ്ഞദിവസം നിർത്തിവെക്കുകയും ചെയ്തു. വ്യക്തിവിവരം, കുടുംബനാഥനുമായുള്ള ബന്ധം, ജനനതീയതി, കുടുംബാംഗങ്ങളുടെ വിവരം, വിദ്യാഭ്യാസ യോഗ്യത, മേൽവിലാസം തുടങ്ങി വിവിധ വിവരങ്ങളാണ് എൻ.പി.ആറിലേക്ക് നൽകേണ്ടത്. ആധാർവഴി ബയോമെട്രിക് രേഖകളും സർക്കാർ സമാഹരിച്ചുകഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.