ന്യൂഡൽഹി: പാകിസ്താൻ സൈന്യം അതിർത്തിയിലെ വെടിനിർത്തൽ ലംഘിച്ച് ആക്രമണം നടത്തിയതിനെ തുടർന്ന് ഇന്ത്യയിലെ പാക് ഡെപ്യൂട്ടി ഹൈകമീഷണർ സയ്യിദ് ഹൈദർ ഷായെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി. മന്ത്രാലയത്തിൽ പാകിസ്താൻ ഡിവിഷനിലെ ജോയൻറ് സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത്.
സിവിലിയന്മാരെ ഉൾപ്പെടെ ലക്ഷ്യമിട്ട് പാക് സൈന്യം നടത്തുന്ന ആക്രമണങ്ങളെ അതിഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. അതിനിടെ, ഇന്ത്യ വെടിനിർത്തൽ ലംഘിച്ചെന്നാരോപിച്ച് ഇസ്ലാമാബാദിൽ ഇന്ത്യൻ ഡെപ്യൂട്ടി ഹൈകമീഷണർ ജെ.പി. സിങ്ങിനെ വിളിച്ചുവരുത്തി പാകിസ്താൻ പ്രതിഷേധം അറിയിച്ചു.