സംഭാവന ക്രമക്കേട്; കർണാടകയിലെ മുസ്രായി വകുപ്പിന് കീഴിലുള്ള 35,000ത്തോളം ക്ഷേത്രങ്ങളിൽ ഇനി സി.സി.ടി.വി നിരീക്ഷണം
text_fieldsപ്രതീകാത്മക ചിത്രം
ബെംഗളൂരു: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ, കർണാടകയിലെ മുസ്രായി (Muzrai) വകുപ്പിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സി.സി.ടി.വി നിരീക്ഷണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ക്ഷേത്രങ്ങളിൽ ഭക്തർ നൽകുന്ന സംഭാവനകൾ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും സുതാര്യത ഉറപ്പാക്കുന്നതിനുമായാണ് ഈ സുപ്രധാന നീക്കം. ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങൾ, പണം എണ്ണുന്ന മുറികൾ തുടങ്ങിയ പ്രധാനപ്പെട്ട എല്ലാ ഭാഗങ്ങളിലും സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
ക്ഷേത്രങ്ങളിലെ എല്ലാ നീക്കങ്ങളും സമയ വ്യത്യാസമില്ലാതെ നിരീക്ഷിക്കാനാണ് സർക്കാർ തീരുമാനം. പണം ഭണ്ഡാരങ്ങളിൽ നിന്ന് മാറ്റുന്നത് മുതൽ പണം എണ്ണുന്നതും പാക്ക് ചെയ്യുന്നതു വരെയുള്ള എല്ലാ പ്രക്രിയകളും കാമറയിൽ പകർത്തും. കൂടാതെ, നഗരങ്ങളിലെ ട്രാഫിക് നിരീക്ഷണ സംവിധാനത്തിന് സമാനമായി ഒരു 'ഡാഷ്‌ബോർഡ്' സംവിധാനവും ഒരുക്കും. ഇതിലൂടെ ജില്ലാ കലക്ടർ, പൊലീസ് സൂപ്രണ്ട്, അതത് സ്റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്ക് തത്സമയം ദൃശ്യങ്ങൾ പരിശോധിക്കാൻ സാധിക്കും.
'ഭക്തർ അതീവ വിശ്വാസത്തോടെയാണ് ക്ഷേത്രത്തിലേക്ക് പണവും സ്വർണ്ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സമർപ്പിക്കുന്നത്. എന്നാൽ, ഇത്തരം സംഭാവനകൾ ദുരുപയോഗം ചെയ്യപ്പെടുന്നത് ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്തുന്നു. ഇത് തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്,' മുഖ്യമന്ത്രി വ്യക്തമാക്കി.
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമ്പത്തിക ക്രമക്കേടുകളാണ് കർണാടക സർക്കാരിനെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. അയോധ്യ രാമക്ഷേത്രത്തിലെ സംഭാവന പെട്ടികളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടന്നതായി വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. വെള്ളി, വജ്രം തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളും കാണാതായതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാർ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. സംഭാവന എണ്ണുന്ന വേളയിൽ ഉദ്യോഗസ്ഥർ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും, സി.സി.ടി.വി ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകൾ സംഭവിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
എന്താണ് മുസ്രായി (Muzrai) വകുപ്പ്?
കർണാടകയിലെ 'ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ്സ്' വകുപ്പാണ് സാധാരണയായി 'മുസ്രായി' വകുപ്പ് എന്ന് അറിയപ്പെടുന്നത്. സംസ്ഥാനത്തെ ആയിരക്കണക്കിന് ഹിന്ദു ക്ഷേത്രങ്ങളുടെയും മതപരമായ സ്ഥാപനങ്ങളുടെയും ഭരണം, പരിപാലനം, ധനവിനിയോഗം എന്നിവ നിയന്ത്രിക്കുന്നത് ഈ വകുപ്പാണ്. ക്ഷേത്രങ്ങളിൽ സി.സി.ടി.വി കാമറ സ്ഥാപിക്കുന്നതിലൂടെ കർണാടകയിൽ മുസ്രായി വകുപ്പിന് കീഴിലുള്ള ഏകദേശം 35,000ത്തോളം ക്ഷേത്രങ്ങളിലെ സുരക്ഷാ വീഴ്ചകൾ ഒഴിവാക്കുമെന്നാണ് അധികൃതർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

