പുനഃപരീക്ഷ കോടതി കയറുന്നു; ഝാർഖണ്ഡിലെ അറസ്റ്റും വഴിത്തിരിവ്
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ ചോദ്യപേപ്പർ ചോർച്ച സർക്കാറിനെയും ബി.ജെ.പിയെയും പലവിധത്തിൽ കുരുക്കിലാക്കി. ഝാർഖണ്ഡിൽ നടന്ന അറസ്റ്റോടെ പുനഃപരീക്ഷ തീരുമാനം പുനഃപരിശോധിക്കേണ്ട സ്ഥിതിയായി. ഇതിനിടെ, ചോദ്യപേപ്പർ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തുന്ന കാര്യത്തിൽ സി.ബി.എസ്.ഇയും മാനവശേഷി വികസന മന്ത്രാലയവും എടുത്ത തീരുമാനം കോടതി കയറുകയാണ്. പുനഃപരീക്ഷ തീരുമാനത്തിൽ പൊരുത്തക്കേടുകളുണ്ട്. 10ാം ക്ലാസിലെ കണക്ക് പരീക്ഷ ജൂൈലയിൽ ആവശ്യമെങ്കിൽ മാത്രം ഡൽഹിയിലും ഹരിയാനയിലുമായി വീണ്ടും നടത്താമെന്നാണ് നിലപാട്. 12ാം ക്ലാസിലെ ഇക്കണോമിക്സ് പരീക്ഷ ദേശവ്യാപകമായി ഇൗ മാസം 25ന് വീണ്ടും നടത്താനും പ്രവാസി വിദ്യാർഥികളെ ഒഴിവാക്കാനുമാണ് തീരുമാനം. ഡൽഹിയിലും ഹരിയാനയിലും മാത്രമാണ് ചോർച്ചയെന്ന വാദം പൊളിച്ചാണ് ഝാർഖണ്ഡിൽ അറസ്റ്റ് നടന്നത്. വാട്സ്ആപ് വഴി ചോദ്യപേപ്പർ പ്രചരിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇ-മെയിൽ, വാട്സ്ആപ് തുടങ്ങിയവയിലൂടെ അനായാസം ചോദ്യപേപ്പർ എങ്ങോട്ടും അയക്കാമെന്നിരിെക്ക, രണ്ടു സംസ്ഥാനങ്ങളിൽ മാത്രമായി പുനഃപരീക്ഷ ഒതുക്കാൻ പറ്റില്ല.
എന്നാൽ, രണ്ടു നയമാണ് കണക്കിെൻറയും ഇക്കണോമിക്സിെൻറയും കാര്യത്തിൽ അധികൃതർ സ്വീകരിച്ചത്. ഒരു പരീക്ഷ ഉടനടി വീണ്ടും നടത്താൻ തീരുമാനിച്ചത്, ഇതിനകം കിട്ടിയ വിവരം അടിസ്ഥാനപ്പെടുത്തിയാണ്. കണക്കിെൻറ പുനഃപരീക്ഷ വീണ്ടും വേണമോ എന്ന് അന്വേഷണം പൂർത്തിയായ ശേഷം മാത്രം തീരുമാനിക്കാമെന്നത് യുക്തിസഹമല്ലെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ചൂണ്ടിക്കാട്ടുന്നു. 12ാം ക്ലാസുകാരുടെ പുനഃപരീക്ഷ വേഗം നടത്തുന്നത് കോളജ് പ്രവേശനത്തിന് തടസ്സമുണ്ടാകാതിരിക്കാനെന്ന പേരിലാണ്. 10ാം ക്ലാസിലെ പരീക്ഷ ജൂൈലയിൽ നടത്തുന്നതും കുട്ടികളെ ബാധിക്കും. ഡൽഹിയിൽ പരീക്ഷയെഴുതിയ ഒരു വിദ്യാർഥി കേരളത്തിലാണ് 11ാം ക്ലാസിൽ ചേരുന്നതെങ്കിൽ, പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരും.
ചോദ്യപേപ്പർ ചോർച്ചയുടെ ഗൗരവം ചോർത്തുന്നതിനാണ് കണക്ക് പരീക്ഷ തൽക്കാലം വേണ്ടെന്നുവെച്ചത്. പ്രവാസി വിദ്യാർഥികൾ ഇക്കണോമിക്സ് എഴുതേണ്ട എന്ന തീരുമാനത്തിനും കാരണം അതുതന്നെ. പക്ഷേ, ഇലക്ട്രോണിക് മാർഗത്തിൽ ചോദ്യപേപ്പർ ചോർന്നാൽ പരീക്ഷ ഒറ്റയടിക്ക് റദ്ദാക്കുക മാത്രമാണ് ശരിയായ വഴിയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സുരക്ഷിതമായ പരീക്ഷനടത്തിപ്പിന് കഴിയാത്ത പിടിപ്പുകെട്ട സ്ഥാപനമെന്ന മുദ്രയാണ് സി.ബി.എസ്.ഇ ഇതിനകം നേടിയത്. ചോദ്യപേപ്പർ വിതരണം സൂക്ഷ്മമായി നിരീക്ഷിച്ചില്ല, ചോർച്ചയുടെ വിവരം നേരേത്ത അറിഞ്ഞിട്ടും നടപടി എടുക്കാതെ മറച്ചുവെച്ചു തുടങ്ങിയ ഗുരുതരമായ വിഷയങ്ങളാണ് സി.ബി.എസ്.ഇ നേരിടുന്നത്. ചോർച്ചയെ തുടർന്ന സാഹചര്യങ്ങൾ കുഴച്ചുമറിച്ച് മാനവശേഷി വികസന മന്ത്രാലയവും കഴിവുകേട് പ്രകടമാക്കിയ അവസ്ഥയാണിപ്പോൾ.
പ്രതിസന്ധി ഒതുക്കിത്തീർക്കാൻ തീവ്രശ്രമം നടക്കുന്നുണ്ടെങ്കിലും കന്നി വോട്ടർമാരുടെയും രക്ഷിതാക്കളുടെയും രോഷം ഏറ്റുവാങ്ങേണ്ടി വരുമെന്ന പ്രതിസന്ധിക്കുമുന്നിലാണ് ബി.ജെ.പി. കന്നി വോട്ടർമാരെ അടുത്ത തെരഞ്ഞെടുപ്പിൽ സ്വാധീനിക്കാൻ കൂടി ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയതലത്തിൽ 12ാം ക്ലാസ് വിദ്യാർഥികൾക്കായി ‘പരീക്ഷ പർ ചർച്ച’ സംഘടിപ്പിച്ചത്. എന്നാൽ, ചോദ്യപേപ്പർ ചോർച്ചയോടെ സർക്കാറിനെതിരായ രോഷം കത്തുകയാണ്. കർണാടക തെരഞ്ഞെടുപ്പിെൻറ ഘട്ടത്തിലാണ് ഇൗ പ്രതിസന്ധി. അറസ്റ്റിലായവരിൽ ബി.ജെ.പിയുടെ വിദ്യാർഥിസംഘടന പ്രവർത്തകൻ ഉണ്ടെന്നത് ചോദ്യപേപ്പർ ചോർച്ചയുടെ ദുരൂഹത വർധിപ്പിക്കുകയും ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.