സി.ബി.എസ്.ഇ മൂല്യനിർണയം; കരാർ വ്യവസ്ഥകൾ മാറ്റിയതെന്തിന്? -ദിഗ്‍വിജയ് സിങ്
text_fieldsന്യൂഡൽഹി: സി.ബി.എസ്.ഇ 12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ ഡിജിറ്റൽ മൂല്യനിർണയത്തിനായുള്ള ഓൺ-സ്ക്രീൻ മാർക്കിങ് (ഒ.എസ്.എം) പദ്ധതിക്കായി ആദ്യം നിശ്ചയിച്ചിരുന്ന റോബോട്ടിക് സ്കാനറുകൾക്ക് പകരം സാധാരണ സ്കാനറുകൾ ഉപയോഗിക്കാൻ ടെൻഡർ വ്യവസ്ഥകളിൽ മാറ്റം വരുത്തിയതിന് പിന്നിലെ കാരണം കേന്ദ്ര മന്ത്രാലയം വ്യക്തമാക്കണമെന്ന് വിദ്യാഭ്യാസ പാർലമെന്ററി സമിതി അധ്യക്ഷനും മുതിർന്ന കോൺഗ്രസ് എം.പിയുമായ ദിഗ്‌വിജയ് സിങ്.
ഒ.എസ്.എം പദ്ധതിക്കായുള്ള ആദ്യത്തെ കരാർ രേഖയിൽ റോബോട്ടിക് സ്കാനറുകൾ ഉപയോഗിക്കുമെന്നാണ് രേഖപ്പെടുത്തിയിരുന്നതെന്നും എന്നാൽ പിന്നീട് ഈ സാങ്കേതിക യോഗ്യതാ മാനദണ്ഡത്തിൽ മാറ്റം വരുത്തി സാധാരണ സ്കാനറുകൾ ഉൾപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രത്യേക കമ്പനിക്ക് വഴിവിട്ട സഹായം നൽകാനാണോ ഈ സാങ്കേതിക യോഗ്യതകളിൽ മാറ്റം വരുത്തിയതെന്ന് പൊതുജനങ്ങൾ തന്നെ തീരുമാനിക്കട്ടെയെന്നും ഈ മാറ്റം കൃത്യമായ അന്വേഷണം അർഹിക്കുന്നുണ്ടെന്നും എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
കൈകളുടെ സഹായമില്ലാതെ കൃത്യമായ അളവുകൾ രേഖപ്പെടുത്താൻ ഓട്ടോമേറ്റഡ് റോബോട്ടിക് കൈകളുള്ള ഇത്തരം സ്കാനറുകൾക്ക് സാധിക്കുമെന്നും ലൈബ്രറികളിലും മറ്റും വലിയ തോതിൽ ഡിജിറ്റൈസ് ചെയ്യുന്നതിനാണ് ഇത് സാധാരണയായി ഉപയോഗിക്കുന്നതെന്നും റോബോട്ടിക് സ്കാനറുകളുടെ പ്രത്യേകതകൾ വിവരിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

