സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷക്ക് ഇനി ഓൺ സ്ക്രീൻ മാർക്കിങ്
text_fieldsന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) 12ാം ക്ലാസ് ബോർഡ് പരീക്ഷകളുടെ മൂല്യനിർണയ രീതി പരിഷ്കരിച്ചു. 2026 മുതൽ ഉത്തരക്കടലാസുകൾ ഡിജിറ്റലായി പരിശോധിക്കുന്ന ‘ഓൺ-സ്ക്രീൻ മാർക്കിങ്’ (ഒ.എസ്.എം) രീതി നടപ്പിലാക്കുകയാണ്.
ഈ വർഷം ഫെബ്രുവരി 17ന് ആരംഭിക്കുന്ന 12ാം ക്ലാസ് ബോർഡ് പരീക്ഷകൾക്ക് ഡിജിറ്റൽ രീതിയാണ് അവലംബിക്കുക. പത്താം ക്ലാസ് പരീക്ഷകളുടെ കാര്യത്തിൽ ഈ വർഷം മാറ്റം വരുത്തില്ല. മൂല്യനിർണയത്തിലെ സുതാര്യത വർധിപ്പിക്കൽ, ഫലപ്രഖ്യാപനം വേഗത്തിലാക്കൽ, പിഴവുകൾ ഒഴിവാക്കൽ എന്നിവയാണ് ലക്ഷ്യമിടുന്നത്.
പുതിയ സമ്പ്രദായം വിശദീകരിച്ച് സി.ബി.എസ്.ഇ പരീക്ഷാ കൺട്രോളർ സന്യം ഭരദ്വാജ് അഫിലിയേറ്റഡ് സ്കൂളുകളിലെ പ്രിൻസിപ്പൽമാർക്ക് ഫെബ്രുവരി ഒമ്പതിന് കത്തയച്ചിട്ടുണ്ട്.
മാറ്റങ്ങൾ:
• ഡിജിറ്റൽ മൂല്യനിർണയം: ഉത്തരക്കടലാസുകൾ നേരിട്ട് നോക്കുന്നതിനുപകരം അവയുടെ സ്കാൻ ചെയ്ത പകർപ്പുകൾ കമ്പ്യൂട്ടർ സ്‌ക്രീനിൽ നോക്കിയാകും അധ്യാപകർ മാർക്കിടുക.
• പിഴവുകൾ ഇല്ലാതാകും: മാർക്കുകൾ കൂട്ടുന്നതിലുണ്ടാകുന്ന പിശകുകൾ പൂർണമായും ഒഴിവാക്കാൻ സോഫ്റ്റ്‌വെയർ സഹായിക്കും. ഫലപ്രഖ്യാപനത്തിനുശേഷം മാർക്ക് വെരിഫിക്കേഷൻ വേണ്ടിവരില്ല.
• അധ്യാപകർക്ക് സൗകര്യം: അധ്യാപകർക്ക് സ്വന്തം സ്കൂളിലിരുന്നുതന്നെ മൂല്യനിർണയം നടത്താൻ സാധിക്കും. യാത്രാസമയവും യാത്രാ ചെലവും ലാഭിക്കാൻ സഹായിക്കും.
പുതിയ രീതി നടപ്പാക്കാൻ സ്കൂളുകൾ ചില തയാറെടുപ്പുകൾ നടത്തണമെന്ന് നിർദേശമുണ്ട്. കുറഞ്ഞത് 4 ജി.ബി റാം ഉള്ള കമ്പ്യൂട്ടറുകൾ, എട്ടിന് മുകളിലുള്ള വിൻഡോസ് ഓപറേറ്റിങ് സിസ്റ്റം, മികച്ച ഇന്‍റർനെറ്റ് കണക്ഷൻ, മുടക്കമില്ലാത്ത വൈദ്യുതി ലഭ്യത എന്നിവ ഉറപ്പുവരുത്തേണ്ടതുണ്ട്.
അധ്യാപകർക്ക് പുതിയ രീതി പരിചയപ്പെടുത്താൻ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കും. പരിശീലന വിഡിയോകളും പുറത്തിറക്കും.
സാങ്കേതിക പ്രശ്നങ്ങൾ നേരിട്ടാൽ ഉടൻ പരിഹരിക്കാനുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

