ഹാഥറസ് ബലാത്സംഗക്കേസ്: പ്രതികളിലൊരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് സി.ബി.ഐ
text_fieldsലക്‌നോ: ഹാഥറസ് കൂട്ടബലാത്സംഗക്കേസിലെ നാല് പ്രതികളില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് സി.ബി.ഐ. പ്രതിയുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. സി.ബി.ഐ ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പ്രതിയുടെ വീട് സന്ദർശിച്ചിരുന്നു. കുടുംബാംഗങ്ങളെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥര്‍ പ്രതിയുടെ സ്‌കൂള്‍ സർട്ടിഫിക്കറ്റുകൾ വാങ്ങിയിരുന്നു.
മാർക് ലിസ്റ്റ് അനുസരിച്ച് ഉത്തര്‍പ്രദേശിലെ ബോര്‍ഡ് ഓഫ് ഹൈസ്കൂള്‍ ആന്‍ഡ് ഇന്റര്‍മീഡിയറ്റ് എഡ്യുക്കേഷന്‍ നടത്തിയ 2018-ലെ ഹൈസ്കൂള്‍ പരീക്ഷയുടെ മാര്‍ക്ക്ലിസ്റ്റാണ് സിബിഐയുടെ കൈവശമുളളത്. ഇതില്‍ പ്രതിയുടെ ജനനതീയതി രേഖപ്പെടുത്തിയിരിക്കുന്നത് 2/12/2002 എന്നാണ്. പ്രതിയുടെ അമ്മയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
കേസില്‍ യു.പി പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായ അനാസ്ഥയെ സി.ബി.ഐ രൂക്ഷമായി വിമര്‍ശിച്ചു. നാല് പ്രതികളും അലിഗഡ് ജയിലിലാണ് ഇപ്പോഴുള്ളത്. തിങ്കളാഴ്ച നാലുപേരെയും 8 മണിക്കൂറോളം സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടിയിയില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നസാഹചര്യത്തിൽ ഒക്ടോബര്‍ പതിനൊന്നിനാണ് കേസന്വേഷണം സി.ബി.ഐക്ക് വിട്ടത്.
ആദ്യഘട്ടത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് ഉദ്ധരിച്ച് ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു യു,പി പൊലീസിന്‍റെ വാദം. തുടക്കം മുതല്‍ ഈ കേസില്‍ സവര്‍ണ ജാതിക്കാരായ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് പൊലീസ് നടത്തിവന്നിരുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
അതേസമയം, ഹാഥറസ് കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചാല്‍ മാത്രമേ പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുകയുള്ളൂ എന്ന് ദളിത് ആക്ടിവിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബം നിര്‍ദേശിക്കുന്ന രണ്ട് പേരെങ്കിലും പ്രത്യേക അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടണം എന്നും ആവശ്യം ഉയര്‍ന്നിരുന്നു.
സെപ്തംബര്‍ 14 നായിരുന്നു പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി സെപ്തംബര്‍ 29നാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.