ന്യൂഡൽഹി: ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ അനധികൃത കന്നുകാലി കടത്തും വിൽപനയുമായി ബന്ധപ്പെട്ട് അതിർത്തിരക്ഷ സേന (ബി.എസ്.ഫ്) മുൻ കമാൻഡൻറ്, കാലിക്കടത്ത് സൂത്രധാരൻ ഉൾപ്പെടെയുള്ളവർക്കെതിരെ സി.ബി.ഐ കേസ്.
36 ബി.എസ്.എഫ് ബറ്റാലിയൻ മുൻ കമാൻഡൻറ് സതീഷ് കുമാർ, സൂത്രധാരൻ ഇനാമുൽ ഹഖ്, അനാറുൽ, മുഹമ്മദ് ഗുലാം മുസ്തഫ എന്നിവർക്കെതിരെയാണ് കേസെടുത്തത്. ഇതോടനുബന്ധിച്ച് ഡൽഹി, കൊൽക്കത്ത, സിലിഗുരി, മുർശിദാബാദ്, ഗാസിയബാദ്, അമൃത്സർ, ചണ്ഡിഗഢ്, റായ്പുർ എന്നിവിടങ്ങളിൽ സി.ബി.ഐ റെയിഡ് നടത്തിയിരുന്നു.
ബി.എസ്.എഫ് കമാൻഡൻറായിരുന്ന ജിബു ടി. മാത്യുവിന് കൈക്കൂലി നൽകിയ കേസിൽ 2018 മാർച്ചിൽ ഇനാമുൽ ഹഖ് നേരത്തെ അറസ്റ്റിലായിരുന്നു. 2018 ജനുവരിയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ 47 ലക്ഷം രൂപയുമായാണ് ജിബു ടി. മാത്യുവിനെ അറസ്റ്റ് ചെയ്തത്.
ബി.എസ്.എഫിലെയും കസ്റ്റംസിലെയും ഉദ്യോഗസ്ഥരെ കൈക്കൂലി നൽകി സ്വാധീനിച്ചായിരുന്നു ഇനാമുൽ ഹഖ് കാലിക്കടത്ത് നടത്തിയിരുന്നത്. അതിർത്തിയിൽ 20,000 പശുക്കളെ ബി.എസ്.എഫ് പിടികൂടിയിരുന്നു. ഒരു കാലിക്ക് 2000 രൂപവെച്ച് ബി.എസ്.എഫ് ഉദ്യോഗസ്ഥനും 500 രൂപ കസ്റ്റംസ് ഉദ്യോഗസ്ഥനും നൽകിയായിരുന്നു കടത്ത്. മുൻ കമാൻഡൻറ് സതീഷ്കുമാറിെൻറ മകന് ഇനാമുൽ ഹഖിെൻറ കമ്പനിയിൽ ജോലിയും നൽകിയിരുന്നു.