മൂന്ന് ലക്ഷം കൈക്കൂലി വാങ്ങിയ റെയിൽവേ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത് സി.ബി.ഐ; പിടിച്ചെടുത്തത് 2.61 കോടി രൂപ
text_fieldsഗോരഖ്പൂർ: കൈക്കൂലി വാങ്ങിയ നോർത്ത് ഈസ്റ്റേൺ റെയിൽവേയുടെ (ഗോരഖ്പൂർ) പ്രിൻസിപ്പൽ ചീഫ് മെറ്റീരിയൽ ഓഫിസർ കെ.സി ജോഷിയെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഒരു കോൺട്രാക്ടറിൽ നിന്ന് മൂന്ന് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയും കമ്പനിയുടെ സർക്കാർ രജിസ്ട്രേഷനും സമീപകാല കരാറും റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ജോഷിയുടെ ഗോരഖ്പൂരിലെയും നോയിഡയിലെയും വസതികളിൽ കേന്ദ്ര ഏജൻസി നടത്തിയ റെയ്ഡിൽ 2.61 കോടി രൂപ കണ്ടെടുത്തു.
കോൺട്രാക്ടറിൽ നിന്ന് കെ.സി ജോഷി മൂന്ന് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. നോർത്ത് ഈസ്റ്റേൺ റെയിൽവേയ്ക്ക് വിവിധ ഉൽപ്പന്നങ്ങൾ വിൽക്കുകയും സേവനങ്ങൾ നൽകുകയും ചെയ്യുന്നതാണ് തന്റെ സ്ഥാപനമെന്ന് കോൺട്രാക്ടർ പറഞ്ഞു. ഒരു ട്രക്കിന് പ്രതിമാസം 80,000 രൂപയ്ക്ക് കരാർ അടിസ്ഥാനത്തിൽ മൂന്ന് ട്രക്കുകൾ നൽകുന്നതിന് അടുത്തിടെ ഇവർ കരാർ എടുത്തിരുന്നു. എന്നാൽ, ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലേസ് പോർട്ടലിലെ കമ്പനിയുടെ രജിസ്ട്രേഷനും അടുത്തിടെ നേടിയ കരാറും റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തിയ ജോഷി ഏഴ് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടർന്നാണ് കോൺട്രാക്ടർ പൊലീസിൽ പരാതിപ്പെട്ടത്. ആകെ 2.61 കോടി രൂപ ജോഷിയുടെ രണ്ട് വസതികളിൽ നടത്തിയ റെയ്ഡിൽ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

