നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച; ലാത്തൂരിലെ ഡോക്ടറും പുണെയിലെ ഫിസിക്സ് അധ്യാപകനും അറസ്റ്റിൽ
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. ലാത്തൂരിൽനിന്നുള്ള ഒരു ഡോക്ടറെയും പുണെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോച്ചിങ് സ്ഥാപനത്തിലെ ഫിസിക്സ് അധ്യാപകനെയുമാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇതോടെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം 13 ആയി.
ലാത്തൂറിലെ ഡോക്ടറായ മനോജ് ഷിരുരെയാണ് അറസ്റ്റിലായ ഒരാൾ. എൻ.ടി.എക്ക് വേണ്ടി പരീക്ഷാ പ്രക്രിയയുടെ ഭാഗമായ പി.വി. കുൽക്കർണി വഴി രേണുകായ് കരിയർ സെന്റർ സ്ഥാപകൻ ശിവരാജ് മോട്ടെഗാവ്കറുടെ മകൻ ഉൾപ്പെടെ മൂന്ന് വിദ്യാർഥികൾക്ക് രസതന്ത്ര ചോദ്യപേപ്പർ ചോർത്തി നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ രസതന്ത്ര അധ്യാപകനായ പി.വി. കുൽക്കർണിയും ആർ.സി.സി കോച്ചിങ് സെന്റർ നടത്തിയിരുന്ന ശിവരാജ് മൊട്ടെഗാവ്കറും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
പുണെയിലെ ഒരു കോച്ചിങ് സെന്ററായ ഡോ. അഭാങ് പ്രഭു മെഡിക്കൽ അക്കാദമിയിലെ ഫിസിക്സ് അധ്യാപകനായ തേജസ് ഹർഷദ്കുമാർ ഷായാണ് അറസ്റ്റിലായ മറ്റൊരാൾ. സഹപ്രതിയായ മനീഷ ഹവൽദാറിൽ നിന്ന് നീറ്റ് ഫിസിക്സ് ചോദ്യങ്ങൾ ചോർത്തിയെന്നതാണ് ഇയാൾക്കെതിരായ കേസ്.
കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാനുള്ള അന്വേഷണം തുടരുകയാണെന്നും ഇതുവരെ 49 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി നിരവധി രേഖകൾ, ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ എന്നിവ പിടിച്ചെടുത്തതായും സി.ബി.ഐ വക്താവ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ചോദ്യപേപ്പർ ചോർച്ച കണ്ടെത്തിയതിനെ തുടർന്ന് മേയ് മൂന്നിന് നാഷനൽ ടെസ്റ്റിങ് ഏജൻസി നടത്തിയ നീറ്റ് യു.ജി പരീക്ഷ റദ്ദാക്കിയിരുന്നു. ജൂൺ 21 ന് പുനഃപരീക്ഷ നടത്തുമെന്ന് എൻ.ടി.എ അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

