ലഖ്നോ: മേൽജാതി അക്രമികളുടെ കൂട്ടബലാത്സംഗത്തിനിരയായി ഹാഥറസിൽ ദലിത് യുവതി കൊല്ലപ്പെട്ട സംഭവത്തിനെതിരെ പ്രതികരിച്ചവരെയും പ്രതിഷേധിച്ചവരെയും വേട്ടയാടാൻ കെണിയൊരുക്കി ഉത്തർപ്രദേശ് പൊലീസ്. രാജ്യദ്രോഹം, ജാതീയ കലാപത്തിന് കോപ്പുകൂട്ടൽ തുടങ്ങിയ കുറ്റങ്ങളാരോപിച്ചാണ് 'അജ്ഞാത'ർക്കെതിരെ ഹാഥറസ് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. അതിനിടെ, തെൻറ സർക്കാറിനെ അപകീർത്തിപ്പെടുത്താൻ അന്താരാഷ്ട്ര ഗൂഢാലോചന നടന്നതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആരോപിച്ചു. അന്താരാഷ്ട്ര ഫണ്ടിങ്ങിലൂടെ ജാതി-വര്‍ഗീയ കലാപങ്ങള്‍ക്ക് അടിത്തറപാകാന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷമെന്നും യോഗി കുറ്റപ്പെടുത്തി.
ഗൂഢാലോചന ആരോപിച്ച് ജസ്റ്റിസ് ഫോര്‍ ഹാഥറസ് വിക്ടിം വെബ്സൈറ്റിെൻറ പ്രവർത്തനം പൊലീസ് തടഞ്ഞു. ഭരണകൂടത്തിനെതിരെ അക്രമം ചെയ്യാൻ പ്രേരിപ്പിക്കുക, വിവിധ വിഭാഗങ്ങൾക്കിടയിൽ വൈരം വളർത്തുക തുടങ്ങി 19ലേറെ കുറ്റങ്ങളാണ് ചാന്ദ്പ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ചുമത്തിയിരിക്കുന്നത്. ഐ.ടി നിയമപ്രകാരം 12ലേറെ കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അജ്ഞാതരായ പ്രതികൾ എന്നാണ് പരാമർശമെങ്കിലും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവരെ ഡൽഹി കലാപക്കേസിൽ പ്രതിചേർത്തതുപോലെ ലൈംഗിക അതിക്രമത്തിനെതിരെ പ്രതിഷേധം തീർത്തവരെ അമർച്ച ചെയ്യാൻ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്ന് സംശയം ഉയർന്നുകഴിഞ്ഞു. അതേസമയം, പെൺകുട്ടിക്ക് നേരിടേണ്ടിവന്ന നീതിനിഷേധം വെളിച്ചത്തുവന്നതിലുള്ള പരിഭ്രമമാണ് ഈ നീക്കത്തിലൂടെ വെളിപ്പെടുത്തുന്നെതന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കുറ്റപ്പെടുത്തി.
''പിന്നാക്ക സ്ത്രീകൾക്കുനേരെ അതിക്രമം കൂടി''
ന്യൂഡൽഹി: ഇന്ത്യയിലെ പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ വർധിക്കുന്നുവെന്ന് യു.എൻ ഇന്ത്യ. പിന്നാക്ക സമുദായങ്ങളിലെ പെൺകുട്ടികളും സ്ത്രീകളും അതിക്രമങ്ങൾ അധികമായി നേരിടേണ്ടി വരുന്നതിെൻറ ഉദാഹരണമാണ് ഹാഥറസിലും ബാൽറാംപൂരിലും അടുത്തിടെ നടന്ന സംഭവങ്ങളെന്ന് യു.എൻ. ഇന്ത്യ പ്രസ്താവനയിൽ വ്യക്തമാക്കി. ഇന്ത്യയിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ തടയാൻ യു.എൻ. കമ്മിറ്റി നൽകി വരുന്ന സഹായം തുടരും. എന്നാൽ ഒരു ബാഹ്യ ഏജൻസിയുടെ അനാവശ്യവും അനവസരത്തിലുമുള്ള അഭിപ്രായ പ്രകടനം എന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.