ബിഹാറിൽ അഞ്ചുവയസ്സുകാരനെ ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊന്നു; പ്രതി പിടിയിൽ
text_fieldsപട്ന: ബിഹാറിലെ ജെഹനാബാദ് ജില്ലയിൽ അഞ്ച് വയസ്സുകാരനെ ബലാത്സംഗം ചെയ്തശേഷം കഴുത്തറുത്ത് കൊന്ന കേസിൽ കാന്റീൻ ഗാർഡിനെ അറസ്റ്റ് ചെയ്ത് പൊലീസ്. കഴുത്തറുത്ത നിലയിൽ കുട്ടിയെ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് പ്രതിയുടെ അറസ്റ്റ്.
കരൗണ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു സ്വകാര്യ സ്കൂൾ ഹോസ്റ്റലിൽ ഏപ്രിൽ ആറിനാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കുട്ടിയെ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിൽ കണ്ടെത്തിയ കുട്ടിയെ ആദ്യം ഒരു പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നില ഗുരുതരമായതോടെ പട്നയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണം. പ്രാഥമിക അന്വേഷണത്തിൽ ഹോസ്റ്റൽ ജീവനക്കാരനായ തരുൺ കുമാർ എന്ന ഗാന്ധിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയും ജയിലിൽ അടക്കുകയും ചെയ്തിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ ഹോസ്റ്റലിലെ കാന്റീൻ ജീവനക്കാരനായ മുകേഷ് കുമാർ എന്ന സുദാമ പിടിയിലാകുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തതായും തുടർച്ചയായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.
കുട്ടി കൊല്ലപ്പെടുന്നതിന് മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ഹോസ്റ്റൽ പരിസരത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ സംഭവസമയത്ത് പ്രതിയുടെ നീക്കങ്ങൾ പരിശോധിച്ചതും കേസിൽ തെളിവായി. ഭാര്യ ഉപേക്ഷിച്ചുപോയതിനെ തുടർന്ന് ഒറ്റക്കാണ് താമസിക്കുന്നതെന്നും മാനസിക സമ്മർദ്ദത്തിലാണെന്നും ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞതായി പൊലീസ് പറഞ്ഞു. ഹോസ്റ്റൽ നടത്തിപ്പുകാരുമായി തനിക്ക് ബന്ധമില്ലെന്നും ഹോസ്റ്റലിനെ അപകീർത്തിപ്പെടുത്താനും അടച്ചുപൂട്ടാനും ആഗ്രഹിച്ചിരുന്നതായും കുറ്റകൃത്യത്തിന് ഇതും പ്രേരണയായതായും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ പ്രതിഷേധവുമായി രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

