കണ്ണുവെട്ടിക്കാനാവില്ല, കഴിവില്ലെങ്കിൽ എ-ഐ നിങ്ങൾക്ക് ലൈസൻസ് തരില്ല
text_fieldsമുംബൈ: നിരീക്ഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ചോ സ്വാധീനിച്ചോ ഇനി മുതൽ ഡ്രൈവിംഗ് ലൈസൻസ് എടുക്കാമെന്ന് കരുതേണ്ട. വേണ്ടത്ര പ്രാഗൽഭ്യമില്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) നിങ്ങൾക്ക് ലൈസൻസ് നിഷേധിക്കും. മഹാരാഷ്ട്രയിൽ ഒന്നിലധികം സ്ഥലങ്ങളിൽ എ.ഐ ഡ്രൈവിംഗ് ടെസ്റ്റ് ട്രാക്കുകൾ സ്ഥാപിക്കാനാണ് ഗതാഗത വകുപ്പ് പദ്ധതിയിടുന്നത്.
റോഡപകടങ്ങളുടെ ഉയർന്ന നിരക്കും ഗതാഗത അച്ചടക്കമില്ലായ്മയും മൂലം മഹാരാഷ്ട്ര മോട്ടോർ വാഹന ഗതാഗത വകുപ്പ്, ഡ്രൈവിംഗ് പരീക്ഷകൾക്കായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള ടെസ്റ്റുകൾ നടത്താനാണ് പദ്ധതിയിടുന്നത്. അപേക്ഷകരുടെ ഡ്രൈവിംഗ് വൈദഗ്ധ്യം ശാസ്ത്രീയമായി വിലയിരുത്തുക, കുറഞ്ഞ മനുഷ്യ ഇടപെടലോടെ കാര്യക്ഷമവും സുതാര്യവുമായ സംവിധാനം സ്ഥാപിക്കുക, ലൈസൻസ് നൽകുന്നതിനുള്ള കാത്തിരിപ്പ് സമയം കുറയ്ക്കുക, ശരിയായ ഡ്രൈവിംഗ് പരിശീലനം പ്രോത്സാഹിപ്പിക്കുക, ട്രാഫിക്, ഡ്രൈവിംഗ് നിയമങ്ങളെക്കുറിച്ച് അവബോധം വർദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങൾ. 2022ൽ മഹാരാഷ്ട്രയിൽ ആകെ 33,069 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. 2019ൽ ഇത് 32,925 ആയിരുന്നു. മരണനിരക്ക് 16.38 ശതമാനം വർദ്ധിച്ചതായാണ് കണക്കുകൾ. റോഡപകടങ്ങൾക്ക് വിവിധ കാരണങ്ങൾ ഉണ്ടെങ്കിലും ഡ്രൈവിംഗ് കഴിവുകൾ പ്രധാന ഘടകമായാണ് കണക്കാക്കുന്നത്.
പുതിയ പദ്ധതി പ്രകാരം ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് മുമ്പ് 24 ടെസ്റ്റുകളിൽ ഏഴെണ്ണം കമ്പ്യട്ടർവത്കരിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ, ലൈറ്റ് മോട്ടോർ വാഹനങ്ങൾ എന്നിങ്ങനെ മൂന്ന് തരം വാഹനങ്ങൾ പരിശോധിക്കുന്നതിനാണ് ട്രാക്കുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. മുഖം തിരിച്ചറിയൽ, അപേക്ഷകനെ തിരിച്ചറിയൽ തുടങ്ങിയവ എ.ഐ ടെസ്റ്റുകളിൽ ഉൾപ്പെടുത്തുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിച്ചു.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

