നമസ്കാരം തടയാനാവില്ല; ക്രമസമാധാനം നിലനിർത്താൻ കഴിയില്ലെങ്കിൽ കലക്ടറും എസ്.പിയും രാജിവെക്കണം- അലഹബാദ് ഹൈക്കോടതി
text_fieldsഅലഹബാദ്: ഉത്തർപ്രദേശിലെ സംഭാലിൽ റമദാനിൽ പള്ളിയിൽ നമസ്‌കാരത്തിന് എത്തുന്നവരുടെ എണ്ണം നിയന്ത്രിച്ച ഭരണകൂടത്തിന്റെ നടപടി അലഹബാദ് ഹൈക്കോടതി തടഞ്ഞു. ക്രമസമാധാനനില തകരുമെന്ന് ചൂണ്ടിക്കാട്ടി ബദൗനിലെ സ്വകാര്യ സ്ഥലത്തുള്ള പള്ളിയിൽ നമസ്കാരത്തിന് നിയന്ത്രണം ഏർപ്പെടുത്തിയതിനെതിരെയാണ് കോടതി ഇടപെടൽ. സ്വകാര്യ സ്ഥലങ്ങളിൽ മതപരമായ പ്രാർത്ഥനാ യോഗം നടത്തുന്നതിന് നിയമത്തിൽ വിലക്കില്ലെന്നും ക്രമസമാധാന പരിപാലനം സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കോടതി നിരീക്ഷിച്ചു. ക്രമസമാധാന ചുമതലയുള്ള പോലീസ് സൂപ്രണ്ടിനും കലക്ടർക്കും ജോലി ചെയ്യാൻ കഴിയുന്നില്ലങ്കിൽ അവർ സ്ഥാനം രാജിവയ്ക്കുകയോ സാംബാലിന് പുറത്തേക്ക് സ്ഥലംമാറ്റം തേടുകയോ ചെയ്യണമെന്നും കോടതി നിരീക്ഷിച്ചു.
സംഭാലിൽ സ്വകാര്യവ്യക്തിയുടെ സ്ഥലത്തുള്ള പള്ളിൽ നമസ്കാരത്തിന് 20 ലധികം പേർ ഒത്തുകൂടുന്നത് ജില്ലാഭരണകൂടം തഞ്ഞതിനെതിരെയായിരുന്നു ഹരജി. വിഷയത്തിൽ ജില്ലാ കലക്ടറേയും ജില്ലാ പൊലീസ് മേധാവിയെയും കോടതി രൂക്ഷമായി വിമർശിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള പള്ളിയിൽ പ്രാർഥന നടത്തുന്നതിൽ ഇടപെടരുതെന്ന് സംഭാൽ ജില്ലാ കലക്ടറോടും പൊലിസിനോടും അലഹബാദ് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് ശേഖർ ബി സറഫും ജസ്റ്റിസ് വിവേക് സരണും അടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റെതാണ് വിധി.
പള്ളിയിൽ നമസ്ക്കരിക്കുന്നതിന് എങ്ങിനെയാണ് ക്രമസമാധാന പ്രശ്നത്തിനിടയാക്കുക എന്ന് കോടതി ചോദിച്ചു. "ഓരോ സമുദായത്തിനും ആരാധനാലയത്തിൽ സമാധാനപരമായി ആരാധന നടത്താൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടത് സംസ്ഥാനത്തിന്റെ കടമയാണ്," കോടതി കൂട്ടിച്ചേർത്തു.
തന്‍റെ ഉടമസ്ഥതിയിലുള്ള പള്ളിയിൽ നമസ്കാരത്തിനെത്തുന്നവരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ ജില്ലാ ഭരണകൂടത്തിന്‍റെ നടപടിക്കെതിരെ ഹരജിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

