എയിംസ് ഭോപാലിൽ മൂന്ന് വയസുകാരന് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; ഗുരുതര ചികിത്സ പിഴവ്, കുട്ടിയുടെ മരണത്തിൽ രണ്ട് നഴ്‌സുമാർക്കെതിരെ കേസ്
text_fieldsഭോപാൽ: മധ്യപ്രദേശിലെ ഭോപാൽ എയിംസിൽ രക്താർബുദ ചികിത്സയിലായിരുന്ന മൂന്ന് വയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് നഴ്‌സിങ് ഉദ്യോഗസ്ഥർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രിയുടെ ആഭ്യന്തര അന്വേഷണത്തിൽ ഗുരുതരമായ അശ്രദ്ധ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
2025 ഡിസംബറിലാണ് സംഭവം. മധ്യപ്രദേശിലെ സാഗർ ജില്ലയിലെ കൗർജ ഗ്രാമത്തിൽ താമസിക്കുന്ന സിദ്ധാർത്ഥ് യാദവിന്റെ മകൻ മൂന്നുവയസ്സുകാരനായ സാർത്ഥക് യാദവാണ് മരിച്ചത്. 2025 ഡിസംബർ 15ന് ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ ഭോപാൽ എയിംസിൽ പിഡിയാട്രിക് വാർഡിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ 17ന് കുട്ടിയുടെ ഇൻട്രാവനസ് ലൈൻ (ഐ.വി ലൈൻ) ബ്ലോക്ക് ആയതിനെ തുടർന്ന് ചികിത്സക്കായി മരുന്ന് നൽകുന്നതിനിടെ, ലബോറട്ടറി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഫോർമാലിൻ അടങ്ങിയ സിറിഞ്ച് അബദ്ധത്തിൽ കുട്ടിയുടെ ശരീരത്തിലേക്ക് കുത്തിവച്ചെന്നാണ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. സിറിഞ്ചിൽ ‘F’ എന്ന് അടയാളപ്പെടുത്തിയിട്ടുണ്ടായിരുന്നു.
തുടർന്ന് കുട്ടിയുടെ നില ഗുരുതരമാകുകയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തുവെങ്കിലും മരിക്കുകയായിരുന്നു. ആശുപത്രിയുടെ ആഭ്യന്തര അന്വേഷണത്തിൽ കുട്ടിക്ക് ഉപയോഗിച്ച സിറിഞ്ചിൽ ഫോർമാലിൻ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഫോർമാലിൻ മനുഷ്യ ശരീരത്തിലെ ടിഷ്യൂകൾ സംരക്ഷിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുവാണ്.
കുട്ടിയുടെ പിതാവ് സിറിഞ്ചിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ചിരുന്നുവെന്നും, എന്നാൽ മുന്നറിയിപ്പ് അവഗണിച്ചുവെന്നുമാണ് കുടുംബത്തിന്റെ ആരോപണം. കുത്തിവെപ്പിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില അതിവേഗം വഷളാവുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്തതായി കുടുംബം പറയുന്നു.
ആശുപത്രി അന്വേഷണത്തിൽ ഒരു നഴ്‌സ് ഫോർമാലിൻ നിറച്ച സിറിഞ്ച് രോഗിയുടെ കിടക്കക്കരികിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വെച്ചതും, മറ്റൊരു നഴ്‌സ് വേണ്ട പരിശോധനകളില്ലാതെ അത് ഉപയോഗിച്ചതുമാണ് കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തിൽ രണ്ട് നഴ്‌സുമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരം കുട്ടിക്ക് രാസവസ്തു നേരിട്ട് നൽകിയ നഴ്‌സിങ് ഓഫീസർ മധുബാല ശർമ്മ, ഫോർമാലിൻ സുരക്ഷിതമായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ട മറ്റൊരു നഴ്‌സിങ് ഓഫീസർ അനുക ഗുജറാത്തി എന്നിവരാണ് പ്രതികൾ. എയിംസ് മാനേജ്‌മെന്റ് ഇരുവർക്കുമെതിരെ നടപടിയെടുക്കുകയും ജോലിയിൽ നിന്ന് ഉടനടി നീക്കം ചെയ്യുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു. രണ്ട് പ്രതികളും നിലവിൽ ഒളിവിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

