കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്: സന്ദർശനം ഫെബ്രുവരി 26 മുതൽ
text_fieldsപ്രധാനമന്ത്രി മാർക്ക് കാർണിയും ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയും
ന്യൂഡൽഹി: ആഗോള വ്യാപാര-സാമ്പത്തിക മേഖലകളിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ആദ്യ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തുന്നു. ഫെബ്രുവരി 26 മുതൽ മാർച്ച് 7 വരെ നീണ്ടുനിൽക്കുന്ന അദ്ദേഹത്തിന്റെ ഇൻഡോ-പസഫിക് പര്യടനത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം. ഇന്ത്യയെ കൂടാതെ ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളും അദ്ദേഹം സന്ദർശിക്കും.
ഇൻഡോ-പസഫിക് മേഖലയിൽ വ്യാപാരം, നിക്ഷേപം, തന്ത്രപ്രധാനമായ പങ്കാളിത്തം എന്നിവ ശക്തിപ്പെടുത്തുക എന്നതാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. കനേഡിയൻ പ്രധാനമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സന്ദർശനത്തിന്റെ ആദ്യ ഘട്ടത്തിൽ മാർക്ക് കാർണി മുംബൈയിലെത്തും. തുടർന്ന് പ്രമുഖ ഇന്ത്യൻ ബിസിനസ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയ ശേഷം ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചകൾ നടത്തും.
ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ അടുത്തിടെയുണ്ടായ വിള്ളലുകൾ പരിഹരിക്കാനും ബന്ധം പുനഃസ്ഥാപിക്കാനും ഈ സന്ദർശനം വഴിയൊരുക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വ്യാപാരം, നിക്ഷേപം, ക്ലീൻ എനർജി, സാങ്കേതികവിദ്യ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, പ്രതിരോധം, സാംസ്കാരിക കൈമാറ്റം തുടങ്ങിയ മേഖലകളിലാകും ചർച്ചകൾ നടക്കുക
'കൂടുതൽ കരുത്തുറ്റതും സ്വതന്ത്രവുമായ ഒരു സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനാണ് കാനഡ ലക്ഷ്യമിടുന്നത്. ആഗോളതലത്തിൽ വിഭജനങ്ങളും അനിശ്ചിതത്വങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ സന്ദർശനം നിർണ്ണായകമാണ്.' എന്ന് കനേഡിയൻ സർക്കാർ വക്താവ് വ്യക്തമാക്കി. ഇന്ത്യയിലെ സന്ദർശനത്തിന് ശേഷം മാർക്ക് കാർണി ഓസ്‌ട്രേലിയയിലേക്ക് തിരിക്കും. സിഡ്‌നി, കാൻബറ എന്നിവിടങ്ങളിൽ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

