ഫോളോവേഴ്സ് എത്രയുണ്ടെങ്കിലും ഒറ്റ നിമിഷം കൊണ്ട് 'തൂക്കും'; 'കോപ്പിറൈറ്റ് മാഫിയ'ക്കെതിരെ നിർണായക ഇടപെടലുമായി ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: കോപ്പിറൈറ്റ് സ്ട്രൈക്കുകളുടെ (പകർപ്പവകാശ ലംഘന പരാതികൾ) പേരിൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഉപയോക്താക്കളുടെ അക്കൗണ്ടുകൾ താൽക്കാലികമായി നിർത്തിവെക്കാനോ പൂർണമായി നീക്കം ചെയ്യാനോ അവകാശമുണ്ടോ എന്ന സുപ്രധാന വിഷയം ഡൽഹി ഹൈകോടതി പരിശോധിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് വ്യക്തത വരുത്താൻ ജസ്റ്റിസ് അനൂപ് ജയറാം ഭംഭാനി കേസിൽ പ്രാഥമിക ചോദ്യം തയ്യാറാക്കി.
വ്യാജ കോപ്പിറൈറ്റ് സ്ട്രൈക്കുകൾ കാരണം തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മെറ്റാ സസ്‌പെൻഡ് ചെയ്തതിനെ ചോദ്യം ചെയ്ത് 'IITian Trader' എന്ന പേരിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റർ സൗരഭ് മൗര്യ നൽകിയ ഹർജിയിലാണ് ഹൈകോടതി ഉത്തരവ്. കോപ്പിറൈറ്റ് പരാതികൾ ദുരുപയോഗം ചെയ്ത് തട്ടിപ്പ് നടത്തുന്ന സംഘത്തിനെതിരെ നഷ്ടപരിഹാരവും ഹരജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സ്വീകരിക്കുന്ന ഇത്തരം നടപടികൾ മുൻ സുപ്രീം കോടതി വിധിയായ 'ശ്രേയ സിംഗാൾ കേസിലെ'യും ഹൈക്കോടതിയുടെ 'മൈസ്പേസ് കേസിലെ'യും മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണോ എന്ന് പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ഇതിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കാൻ മെറ്റാ, ഗൂഗിൾ, ടെലിഗ്രാം എന്നീ പ്രമുഖ സോഷ്യൽ മീഡിയ കമ്പനികൾക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കേസ് സെപ്റ്റംബർ 24-ന് വീണ്ടും പരിഗണിക്കും.
ഹരജിക്കാരന്റെ അക്കൗണ്ടിൽ വന്ന 13 കോപ്പിറൈറ്റ് സ്ട്രൈക്കുകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് അക്കൗണ്ട് പുനഃസ്ഥാപിച്ചതായി മെറ്റായുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. നിലവിലുള്ള വിവരസാങ്കേതിക നിയമമനുസരിച്ച് , പകർപ്പവകാശ പരാതിയുടെ മാത്രം അടിസ്ഥാനത്തിൽ അക്കൗണ്ടുകൾ നേരിട്ട് റദ്ദാക്കാൻ പ്ലാറ്റ്‌ഫോമുകൾക്ക് അധികാരമില്ലെന്നും രജിസ്റ്റർ ചെയ്ത കോപ്പിറൈറ്റ് ഉടമകൾക്കോ കോടതി ഉത്തരവുള്ളവർക്കോ മാത്രമേ സ്ട്രൈക്ക് നൽകാൻ അവകാശമുണ്ടാവൂ എന്ന് വ്യക്തമാക്കണമെന്നും ഹരജിക്കാരന്റെ അഭിഭാഷക കോടതിയിൽ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

