ഹോട്ടൽ മുറികളിലെ പാട്ടുകൾക്ക് 'റോയൽറ്റി' നൽകണം; പകർപ്പവകാശനിയമത്തിൽ ശ്രദ്ധേയ ഇടപെടലുമായി കൽക്കത്ത ഹൈകോടതി
text_fieldsകൽക്കത്ത ഹൈകോടതി
കൽക്കത്ത: ഹോട്ടൽ മുറികളിലെ കേബിൾ ടിവി വഴി ഗാനങ്ങളും മറ്റ് സംഗീത പരിപാടികളും കേൾപ്പിക്കുന്നതിന് ഹോട്ടലുടമകൾ പ്രത്യേക പകർപ്പവകാശ ലൈസൻസ് എടുക്കേണ്ടത് നിർബന്ധമാണെന്ന് കൽക്കത്ത ഹൈക്കോടതി. കേബിൾ ഓപ്പറേറ്റർമാർക്ക് സംപ്രേഷണ ലൈസൻസ് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ഹോട്ടലുടമകൾക്ക് പകർപ്പവകാശ റോയൽറ്റി നൽകുന്നതിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് ദേബാംഷു ബസക്, ജസ്റ്റിസ് എം.ഡി ഷബ്ബർ റാഷിദി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഈ സുപ്രധാന വിധി. ഹോട്ടൽ അപ്പോളോ ആൻഡ് ടൂർസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെ ഇന്ത്യൻ പെർഫോമിംഗ് റൈറ്റ് സൊസൈറ്റി ലിമിറ്റഡ് നൽകിയ അപ്പീൽ അംഗീകരിച്ചുകൊണ്ടാണ് കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പകർപ്പവകാശമുള്ള ഗാനങ്ങളും മറ്റ് കലാസൃഷ്ടികളും ലൈസൻസോ റോയൽറ്റിയോ ഇല്ലാതെ ഹോട്ടൽ മുറികളിലെ ടിവിയിലൂടെ അതിഥികളെ കേൾപ്പിക്കുന്നു എന്നായിരുന്നു ഐ.പി.ആർ.എസ്സിൻ്റെ പരാതി.
ഹോട്ടൽ മുറികളിൽ കേബിൾ ടിവി നൽകുന്നത് ഒരു വാണിജ്യ സൗകര്യമാണെന്നും, ഇത് 1957-ലെ പകർപ്പവകാശ നിയമപ്രകാരം വാണിജ്യപരമായ ചൂഷണവും 'പൊതുജനങ്ങളിലേക്കുള്ള ആശയവിനിമയവും' ആയി കണക്കാക്കാമെന്നും കോടതി നിരീക്ഷിച്ചു. കേബിൾ ഓപ്പറേറ്റർക്ക് തങ്ങൾ കൃത്യമായി വരിസംഖ്യ നൽകുന്നുണ്ടെന്നും അതിനാൽ ഐ.പി.ആർ.എസ്സിന് പ്രത്യേകം പണം നൽകേണ്ടതില്ലെന്നുമായിരുന്നു ഹോട്ടൽ അധികൃതരുടെ പ്രധാന വാദം. എന്നാൽ, കേബിൾ ടെലിവിഷൻ നെറ്റ്‌വർക്ക് ആക്ട് പ്രകാരം ഹോട്ടലിലെത്തുന്ന അതിഥികളെ കേബിൾ ടിവി 'വരിക്കാർ' ആയി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി കോടതി ഈ വാദം തള്ളി.
ടിവി സേവനങ്ങൾക്കായി ഹോട്ടലുകൾ അതിഥികളിൽ നിന്ന് പ്രത്യേകമായി പണം ഈടാക്കുന്നില്ലെങ്കിൽ കൂടി, അത് ഹോട്ടൽ ബിസിനസ്സിന്റെ വാണിജ്യ മൂല്യം വർദ്ധിപ്പിക്കുന്ന ഒരു അധിക സൗകര്യമാണെന്ന് കോടതി വിലയിരുത്തി. പകർപ്പവകാശ നിയമത്തിലെ വകുപ്പുകൾ പ്രകാരം ഹോട്ടലുകൾക്കും മറ്റ് വാണിജ്യ സ്ഥാപനങ്ങൾക്കും ഇത്തരം കാര്യങ്ങളിൽ ഇളവുകളില്ലെന്നും ഉത്തരവിൽ പറയുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ, ലൈസൻസും നിയമപരമായ റോയൽറ്റിയും നൽകാതെ പകർപ്പവകാശമുള്ള ഗാനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഹോട്ടലിനെ കോടതി വിലക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

