‘കഫെ കോഫി ഡേ’ സ്ഥാപകനെ കണ്ടെത്താനായില്ല; പുഴയിൽ ചാടിയതാകാമെന്ന് പൊലീസ്
text_fieldsബംഗളൂരു: ഇന്ത്യയിലെ ഏറ്റവും വലിയ കോഫി ശൃംഖലയായ ‘കഫെ കോഫി ഡേ’യുടെ സ്ഥാപകനും ‘കോഫി േഡ എൻറർപ്രൈസസ്’ ചെയർമാനും മാനേജിങ് ഡയറക്ടറുമായ വി.ജി. സിദ്ധാർഥയെ കാണാതായ സംഭ വത്തിൽ തിരച്ചിൽ ഊർജിതം. സിദ്ധാർഥ പാലത്തിൽനിന്ന് നേത്രാവതി നദിയിലേക്ക് ചാടിയതാ കാമെന്ന് മംഗളൂരു പൊലീസ് കമീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. ഇതിനിടെ തിങ്കളാഴ്ച രാത്രി പാലത്തിൽനിന്ന് ഒരാൾ ചാടുന്നത് ദൂരെനിന്ന് കണ്ടിരുന്നുവെന്ന മത്സ്യത്തൊഴിലാളിയായ ദൃക്സാക്ഷി പറഞ്ഞു.
കർണാടക മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ എസ്.എം. കൃഷ്ണയുടെ മൂത്ത മകൾ മാളവികയുടെ ഭർത്താവാണ് സിദ്ധാർഥ. ഏഷ്യയിലെ ഏറ്റവും വലിയ കോഫി എസ്റ്റേറ്റിെൻറ ഉടമ കൂടിയായ ചിക്കമഗളൂരു സ്വദേശിയായ സിദ്ധാർഥയെ തിങ്കളാഴ്ച രാത്രി എട്ടോടെ മംഗളൂരു നേത്രാവതി പാലത്തിന് സമീപത്തുനിന്നാണ് കാണാതായത്. 200ലധികം പേർ ചേർന്നാണ് 50ലധികം ബോട്ടുകളിലായി നേത്രാവതി പുഴയിൽ തിരച്ചിൽ നടത്തുന്നത്.
ബംഗളൂരുവിലെ വീട്ടിൽനിന്നും ഹാസനിലെ സകലേഷ്പുരിലേക്ക് പോകുകയാണെന്ന് പറഞ്ഞ സിദ്ധാർഥ മംഗളൂരു ഭാഗത്തേക്ക്് പോവുകയായിരുന്നു. രാത്രി ഏഴോടെ കേരളത്തിലേക്കുള്ള ദേശീയപാതയിൽ മംഗളൂരുവിലെ ജെപ്പിന മൊഗരുവിൽവെച്ച് കാർ നിർത്താൻ ഡ്രൈവറോട് സിദ്ധാർഥ ആവശ്യപ്പെട്ടു. നേത്രാവതി നദിക്ക് കുറുകെയുള്ള ഉള്ളാൾ പാലത്തിെൻറ മറുഭാഗത്ത് കാത്തുനിൽക്കാൻ ആവശ്യപ്പെട്ടശേഷം കാറിൽനിന്ന് ഇറങ്ങിയ സിദ്ധാർഥയെ പിന്നീട് കണ്ടില്ലെന്നാണ് ഡ്രൈവർ ബസവരാജിെൻറ മൊഴി.
ഒരു മണിക്കൂർ കഴിഞ്ഞും കാണാതായതോടെ ഡ്രൈവർ ബന്ധുക്കളെയും പൊലീസിനെയും വിവരം അറിയിച്ചു. കാണാതായതിനു പിന്നാലെ ആദായനികുതി വകുപ്പിലെ മുൻ ഡയറക്ടർ ജനറലിൽനിന്ന് തനിക്കേറ്റ മാനസികപീഡനങ്ങൾ കൂടി പരാമർശിച്ച് കഫെ കോഫി ഡേ ജീവനക്കാർക്ക് സിദ്ധാർഥ എഴുതിയ കത്തും പുറത്തുവന്നു. കോഫി ഡെ എൻറർപ്രൈസസ് ലിമിറ്റഡിെൻറ കടബാധ്യതയിൽ സിദ്ധാർഥ സമ്മർദത്തിലായിരുന്നുവെന്നാണ് വിവരം. മാർച്ച് 31വരെ കോഫി ഡേ എൻറർപ്രൈസിന് 6,547.38 കോടിയുടെ കടബാധ്യതയെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.