അമിത് ഷായുടെ കുടിയേറ്റ കണക്കുകൾ തെറ്റ്
text_fieldsന്യൂഡൽഹി: അയൽപക്കക്കാരായ മൂന്ന് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിലെ ന്യൂനപക്ഷ സ്ഥിതിയെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ പാർലമെൻറിൽ നടത്തിയ വിശദീകരണം തെറ്റെന്ന് കണക്കുകൾ. അമിത് ഷാ പറഞ്ഞതനുസരിച്ച് മൂന്നു രാജ്യങ്ങളിലും ന്യൂനപക്ഷ ജനസംഖ്യ കുറയുകയാണ്. വിശ്വാസത്തിെൻറ പേരിൽ പീഡനം തുടരുകയും ചെയ്യുന്നു. വിഭജനവും പലായനവും നടന്ന ശേഷം 1951ൽ പാകിസ്താനിലെ മുസ്ലിം ഇതര ജനസംഖ്യ 23 ശതമാനമായിരുന്നത് ഇപ്പോൾ ഗണ്യമായി കുറഞ്ഞു. എന്നാൽ, പടിഞ്ഞാറൻ പാകിസ്താൻ എന്ന ഇപ്പോഴത്തെ പാകിസ്താനിൽ 1951ലേതിനേക്കാൾ ഒന്നര-രണ്ട് ശതമാനം മാത്രമാണ് ഹിന്ദു ജനസംഖ്യ കുറഞ്ഞത്.
അമിത് ഷാ പറയുന്ന കണക്കുകൾ, പാകിസ്താനിൽനിന്ന് വേർപെട്ട് ബംഗ്ലാദേശ് (കിഴക്കൻ പാകിസ്താൻ) പിറന്ന ചരിത്രം കണക്കിലെടുക്കാതെയാണ്. ബംഗ്ലാദേശിലെ ഹിന്ദു ജനസംഖ്യ 1951ൽ 23 ശതമാനമായിരുന്നത് 2011ലെ സെൻസസ് പ്രകാരം എട്ടു ശതമാനത്തിനടുത്താണ്. ഇന്ത്യയിലേക്ക് ഹിന്ദു കുടിയേറ്റം നന്നായി നടന്നുവെന്ന് അർഥം.
അവർക്ക് പൗരത്വം നൽകി വടക്കുകിഴക്കൻ മേഖലയിലെ വോട്ട്ബാങ്കാക്കി ചേർത്തുനിർത്തുകയെന്ന തന്ത്രംകൂടി പൗരത്വ നിയമഭേദഗതി ബില്ലിനുണ്ട്. അഹ്മദിയ വിഭാഗക്കാരെ 1970ൽ പാകിസ്താൻ മുസ്ലിം ഇതര വിഭാഗമായി പ്രഖ്യാപിച്ചിരുന്നു. അവർ 40 ലക്ഷത്തോളം വരും. പാകിസ്താനിലെ ഏറ്റവും വലിയ ന്യൂനപക്ഷ വിഭാഗം അഹ്മദിയ വിഭാഗക്കാരാണ്.
അവർക്കിടയിൽനിന്ന് ഇന്ത്യയിലേക്ക് കുടിയേറുന്നവർ പൗരത്വ ഇളവ് ലഭിക്കുന്നവരുടെ പട്ടികയിൽ ഇല്ല. അഫ്ഗാനിസ്താനിൽ ന്യൂനപക്ഷം 0.3 ശതമാനം മാത്രം. 2018ലെ കണക്കുപ്രകാരം 700 സിഖ്, ഹിന്ദു കുടുംബങ്ങളാണ് അഫ്ഗാനിൽ ബാക്കി. യുദ്ധകലുഷിത സാഹചര്യങ്ങളാണ് കാരണം. പാകിസ്താനിലും ബംഗ്ലാദേശിലും ചീഫ് ജസ്റ്റിസ് അടക്കം ഉന്നത പദവികളിൽ ഹിന്ദുക്കൾ എത്തിയിട്ടുണ്ട്.
കേന്ദ്രത്തിന് ആർ.എസ്.എസ് പ്രശംസ
നാഗ്പൂർ: പൗരത്വ ഭേദഗതി ബിൽ പാസാക്കിയ മോദി സർക്കാറിന് ആർ.എസ്.എസിെൻറ പ്രശംസ. ഇത് ചങ്കൂറ്റമുള്ള നടപടിയാണെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ഭയ്യാജി ജോഷി പറഞ്ഞു. രാഷ്ട്രീയ ഭിന്നത മറന്ന് എല്ലാവരും ബിൽ അംഗീകരിക്കണം. പീഡനത്തെ തുടർന്ന് ഇന്ത്യയിലേക്കു വരുന്ന ഹിന്ദുക്കൾ നുഴഞ്ഞുകയറ്റക്കാരല്ല; അഭയാർഥികളാണ് എന്നാണ് ആർ.എസ്.എസിെൻറ എക്കാലത്തെയും നിലപാട്.
മതത്തിെൻറ അടിസ്ഥാനത്തിൽ രാജ്യത്തിെൻറ വിഭജനം ഉണ്ടായില്ലായിരുന്നുവെങ്കിൽ അതിനുശേഷമുണ്ടായ പല സംഭവങ്ങളും ഒഴിവാക്കാമായിരുന്നു -അദ്ദേഹം പറഞ്ഞു. ബിൽ പാസാക്കാൻ നേതൃത്വം നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷാക്കും ജോഷി നന്ദി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.