പൗരത്വ നിയമം; ഡൽഹി യു.പി ഭവനു മുന്നിൽ പ്രതിഷേധം, അറസ്റ്റ്
text_fieldsന്യൂഡൽഹി: ഇൻറർനെറ്റ് വിലക്കും നിരോധനാജ്ഞയും മറികടന്ന് വെള്ളിയാഴ്ചയും ഡൽഹിയിലെ തെരുവുകളിൽ പൗരത്വ പ്രക്ഷോഭകരുടെ പ്രതിഷേധ വേലിയേറ്റം. പ്രധാനമന്ത്രിയുടെ വസതിയിലേക്കും ഉത്തർപ്രദേശ് ഭവനിലേക്കും ഡൽഹി പൊലീസ് ആസ്ഥാനത്തും ഡൽഹി ജമാ മസ്ജിദിനു മുന്നിലും ആയിരങ്ങളാണ് പ്രതിഷേധം ഉയർത്തിയത്.
കടുത്ത മനുഷ്യാവകാശ ലംഘനത്തിലൂടെ പൗരത്വ പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിക്കുന്ന യോഗി സർക്കാറിെനതിരെ പ്രതിഷേധവുമായി ചാണക്യപുരിയിലെ ഉത്തർപ്രദേശ് ഭവന് മുന്നിൽ പ്രതിഷേധവുമായെത്തിയ 500ലേറെ വിദ്യാർഥികളെ അറസ്റ്റ് ചെയ്തു. പ്രതിഷേധക്കാർ ഇവിടേക്ക് എത്താതിരിക്കാൻ വഴികളടച്ച് ബാരിക്കേഡുകൾ തീർത്തെങ്കിലും അത് മറികടന്നും പ്രതിഷേധം അലയടിച്ചു. ജവഹർലാൽ െനഹ്റു സർവകലാശാലയിൽനിന്നും ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ നിന്നും സമാധാനപരമായി ഒറ്റക്കും കൂട്ടായുമെത്തിയ പ്രക്ഷോഭകരെ കൗടില്യ മാർഗ് മുതൽ യു.പി ഭവൻ വരെ വിന്യസിച്ച പൊലീസ് സേന വൈകീട്ട് മൂന്നുമുതൽ അഞ്ചുവരെ അറസ്റ്റ് ചെയ്തു നീക്കിക്കൊണ്ടിരുന്നു.
കഴിഞ്ഞയാഴ്ച നിരോധനാജ്ഞ ലംഘിച്ചതിെൻറ പേരിൽ ഡൽഹി പൊലീസ് അതിക്രമം അഴിച്ചുവിട്ട ജമാ മസ്ജിദ് പരിസരത്തും സീലംപുരിലും വെള്ളിയാഴ്ചയും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും ജമാ മസ്ജിദിലെ പ്രാർഥനക്കുശേഷം പ്രതിഷേധ മാർച്ച് നടത്തി. ജമാ മസ്ജിദിൽ സമാധാനപരമായി പ്രക്ഷോഭം നയിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെയും മറ്റു സമരക്കാരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ദലിത്, മുസ്ലിം സംഘടനകൾ ആഹ്വാനം ചെയ്ത മാർച്ച് ജോർബാഗിലെ കർബലയിൽ പൊലീസ് തടഞ്ഞു.
സമരക്കാർ കല്ലെറിഞ്ഞെന്നും അതിക്രമം കാണിച്ചെന്നും ഡൽഹി പൊലീസ് പറയാതിരിക്കാൻ കൈകൾ ബന്ധിച്ച നിലയിലായിരുന്നു കർബല പള്ളിയിലെ ഇമാമിെൻറ നേതൃത്വത്തിലുള്ള മാർച്ച്. ഭീം ആർമി പ്രവർത്തകരും മാർച്ചിൽ അണിനിരന്നു. പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിൽ പ്രക്ഷോഭകർ എത്താതിരിക്കാൻ ലോക് കല്യാൺ മാർഗ് മെട്രോ സ്േറ്റഷൻ അടച്ചിട്ടു. കർബലയിൽ തന്നെ ബാരിക്കേഡ് തീർത്ത് തടഞ്ഞ മാർച്ചിനെ ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ ചെയർപേഴ്സൻ വജാഹത്ത് ഹബീബുല്ല, ഫ്രണ്ട്ലൈൻ അസോസിയറ്റ് എഡിറ്റർ സിയാഉസ്സലാം, പാർലമെൻറ് ജുമാ മസ്ജിദ് ഇമാം മൗലാന മുഹീബുല്ല നദ്വി തുടങ്ങിയവർ അഭിവാദ്യം ചെയ്തു.
അതേസമയം, 144പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നെങ്കിലും കർബലയിലെ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയില്ല. ജാമിഅ നഗറിലും ഷാഹീൻ ബാഗിലും ദിവസങ്ങളായി തുടരുന്ന സമരങ്ങൾ വെള്ളിയാഴ്ചയും തുടർന്നു.
അജ്മീറിൽ പ്രതിഷേധത്തിൽ ആയിരങ്ങൾ •മുംബൈയിൽ വിദ്യാർഥികളുടെ മാർച്ച്
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. വെള്ളിയാഴ്ച വിവിധ സംസ്ഥാനങ്ങളിൽ നടന്ന പ്രതിഷേധത്തിൽ രാഷ്ട്രീയ നേതാക്കളും വിദ്യാർഥികളും സാമൂഹിക പ്രവർത്തകരും കലാകാരന്മാരും ഉൾപ്പെടെ ആയിരങ്ങൾ പങ്കെടുത്തു.
•പൗരത്വ പ്രക്ഷോഭത്തിനിടെ 19 പേർക്ക് ജീവൻ നഷ്ടമായ ഉത്തർപ്രദേശിൽ വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തോടനുബന്ധിച്ച് ശക്തമായ പൊലീസ് സന്നാഹമൊരുക്കി. കേന്ദ്ര അർധസൈനിക വിഭാഗത്തിലെ 3,500 പേരെയും പി.എ.സിയിലെ 12,000 സൈനികരെയും വിന്യസിച്ചിരുന്നു. കഴിഞ്ഞദിവസം ഗാസിയബാദ്, ബുലന്ദ്ശഹർ, മീറത്ത്, മുസഫർ നഗർ, ഷംലി എന്നിവിടങ്ങളിൽ പുനഃസ്ഥാപിച്ചിരുന്ന ഇൻറർനെറ്റ് സംവിധാനം വീണ്ടും വിച്ഛേദിച്ചു. 21 ജില്ലകളിലും ഇൻറർനെറ്റ് റദ്ദാക്കിയതായി ഡി.ജി.പി ഒ.പി. സിങ് അറിയിച്ചു. സംഘർഷബാധിത പ്രദേശങ്ങളിൽ പൊലീസും സൈന്യവും ഫ്ലാഗ് മാർച്ച് നടത്തി. പൊതുമുതൽ നശിപ്പിച്ചതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവിധ ജില്ലകളിൽ 372 പ്രക്ഷോഭകർക്ക് സർക്കാർ നോട്ടീസ് നൽകി.
•തനിക്ക് ജീവനുള്ളിടത്തോളം കാലം സംസ്ഥാനത്ത് പൗരത്വ നിയമം നടപ്പാക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. നൈഹാതിയിൽ പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ജനങ്ങളുടെ അവകാശങ്ങൾ തട്ടിപ്പറിക്കാൻ അനുവദിക്കുന്ന പ്രശ്നമില്ല. ബംഗാളിൽ തടവു കേന്ദ്രങ്ങളും സ്ഥാപിക്കില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
•അജ്മീറിൽ ദർഗ ഖാദിമുകളുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. വിഷയത്തിൽ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചെന്നാരോപിച്ച് അജ്മീർ ദർഗ ആത്മീയ നേതാവ് ദീവാൻ സൈനുൽ ആബിദീൻ അലി ഖാെൻറ കോലം പ്രതിഷേധക്കാർ കത്തിച്ചു.
•മുംബൈ ആസാദ് മൈതാനിയിൽ ഡൽഹി, യു.പി സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ‘ഇൻക്വിലാബ് മോർച്ച’ എന്ന പേരിൽ പ്രതിഷേധം സംഘടിപ്പിച്ചു. ടാറ്റ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് സോഷ്യൽ സയൻസസ്, ഐ.ഐ.ടി എന്നിവിടങ്ങിലെ വിദ്യാർഥികൾ പങ്കെടുത്തു. ഉമർ ഖാലിദ് (ജെ.എൻ.യു), മസ്കുർ ഉസ്മാനി (എ.എം.യു) തുടങ്ങിയവർ പെങ്കടുത്തു.
•പൗരത്വ നിയമവും പൗരത്വ രജിസ്റ്ററും മോദി സർക്കാർ ജനങ്ങളുടെ ഹൃദയത്തിലേക്ക് പായിക്കുന്ന ത്രിശൂലമാണെന്ന് സി.പി.എം നേതാവ് വൃന്ദ കാരാട്ട്. മുംബൈയിൽ ഓൾ ഇന്ത്യ െഡമോക്രാറ്റിക് വിമൻസ് അസോസിയേഷൻ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അവർ. മോദിയും അമിത്ഷായും കളവു ഫാക്ടറികളാണെന്നും വൃന്ദ കുറ്റപ്പെടുത്തി.
പ്രതിഷേധം അറിയിച്ച് ‘ടെക്കികളും’
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ടെക്കികളും രംഗത്ത്. ഗൂഗ്ൾ, ഉബർ, ആമസോൺ, ഫേസ്ബുക്ക് തുടങ്ങിയ വൻകിട കമ്പനികളിൽ ജോലി ചെയ്യുന്ന പ്രഫഷനലുകളാണ് ഇക്കാര്യം വ്യക്തമാക്കി തുറന്ന കത്തെഴുതിയത്. ‘ടെക് എഗൻസ്റ്റ് ഫാഷിസം’ എന്ന തലക്കെട്ടിൽ ഓൺലൈനിലാണ് കത്ത് പ്രസിദ്ധീകരിച്ചത്. ഇന്ത്യൻ സർക്കാറിെൻറ ഫാഷിസ്റ്റ് സമീപനത്തിനെതിരെ നിലപാട് സ്വീകരിക്കണമെന്ന് ബിസിനസ് പ്രമുഖരായ സുന്ദർ പിച്ചെ, സത്യ നെദല്ല, മുകേഷ് അംബാനി, മാർക്ക് സുക്കർബർഗ് എന്നിവരോട് കത്തിൽ ആവശ്യപ്പെട്ടു.
തങ്ങളുടെ നിലപാടുകൾക്ക് കമ്പനികളുമായി ബന്ധമില്ലെന്നും സാൻഫ്രാൻസിസ്കോ, സിയാറ്റിൽ, ലണ്ടൻ, ഇസ്രായേൽ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന ടെക്കികൾ വ്യക്തമാക്കി. വർധിക്കുന്ന തൊഴിലില്ലായ്മ, കുത്തനെ താഴുന്ന വളർച്ച, കർഷക ആത്മഹത്യ എന്നിവയിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് ഫാഷിസ്റ്റ് സർക്കാർ സ്വീകരിക്കുന്നത്. അസമിലും കശ്മീരിലും ഡൽഹിയിലും ഇൻറർനെറ്റിന് വിലക്ക് ഏർപ്പെടുത്തിയതിനെയും ഇവർ അപലപിച്ചു.
ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച്
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ജയിലിൽനിന്ന് വിട്ടയക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലേക്ക് നൂറുകണക്കിന് ആളുകൾ മാർച്ച് നടത്തി. പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും റദ്ദാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കൈകൾ സ്വയം കെട്ടിയിട്ടായിരുന്നു പ്രതിഷേധക്കാർ മാർച്ച്. മാർച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് കിലോമീറ്ററുകൾ അകലെ പൊലീസ് തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.