ഷാഹീൻബാഗ്; കൊടുംതണുപ്പിലെ രോഷാഗ്നി
text_fieldsന്യൂഡൽഹി: മരം കോച്ചുന്ന തണുപ്പ് വകവെക്കാതെ ഡൽഹി ഷാഹീൻബാഗിലെ സ്ത്രീകളും കുട്ടിക ളും പൗരത്വ പ്രക്ഷോഭത്തിലാണ്. അവരുടെ രാപ്പകൽ സമരം ശനിയാഴ്ച 14ാം ദിവസത്തിലേക്ക്. ജാമിഅ മില്ലിയ്യ സർവകലാശാലയിൽനിന്ന് നാല് കിലോമീറ്റർ മാത്രം അകലെ നോയിഡ കാളിന്ദികുഞ്ച് ദേശീയപാതയിൽ പന്തൽ കെട്ടിയാണ് രാപ്പകൽ സമരം. 100 വർഷത്തിനിടെ ഏറ്റവും വലിയ രണ്ടാമത്തെ ശൈത്യം അനുഭവപ്പെടുന്ന ഡൽഹിയിൽ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ സ്ത്രീകൾ തെരുവിലാണ്.
ജാമിഅ മില്ലിയ്യ, ജെ.എൻ.യു, ഡൽഹി സർവകലാശാല എന്നിവിടങ്ങളിലെ വിദ്യാർഥികളും ഡൽഹിയിലെ മനുഷ്യാവകാശപ്രവർത്തകരും സമരപ്പന്തലിലെത്തി ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു. പൗരത്വ ഭേദഗതി നിയമം, പൗരത്വ പട്ടിക, ജനസംഖ്യ രജിസ്റ്റർ ഇവ എന്താണ്, എങ്ങെന ബാധിക്കും തുടങ്ങിയവ ഷാഹീൻബാഗിലെ എല്ലാ സ്ത്രീകൾക്കും നന്നായി അറിയാം. സമരം ഒാരോ ദിവസവും ശക്തിയാർജിച്ചുവരുകയാണ്. പുരുഷന്മാർ ജോലിക്കുപോവാതെയും കടകൾ തുറക്കാതെയും സമരത്തിന് പിന്തുണയുമായി രംഗത്തുണ്ട്. സമരക്കാർക്കുള്ള ഭക്ഷണം പ്രദേശത്തെ വീടുകളില്നിന്നെത്തും. അവിടെയുള്ള പൊലീസിനും ഭക്ഷണം വിതരണംചെയ്യും.
രാത്രിയാവുമ്പോള്‍ കമ്പിളി പുതപ്പുകളെത്തും. എല്ലാ പ്രമുഖ കമ്പനികളുെടയും ഷോപ്പുകളുള്ള പ്രദേശമാണ് ഷഹീൻബാഗ്. അവ തുറന്നിട്ട് ദിവസങ്ങളായി. കാളിന്ദികുഞ്ച് മുതൽ നോയിഡ വരെയുള്ള ഭൂരിഭാഗം കടകളും ദിവസങ്ങളായി അടഞ്ഞുകിടക്കുകയാണ്. പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക എന്ന പ്ലക്കാർഡുകൾ ഉയർത്തിയും മുദ്രാവാക്യം വിളിച്ചുമാണ് സ്ത്രീകൾ സമരം നടത്തുന്നത്. വിജയിക്കുംവരെ സഹനസമരവുമായി മുന്നോട്ടുപോകുമെന്ന് സ്ത്രീകൾ പ്രഖ്യാപിച്ചത് ഡൽഹി പൊലീസിന് തലവേദന സൃഷ്ടിച്ചിട്ടുണ്ട്്. വൻ പൊലീസ് സന്നാഹത്തെയാണ് പ്രദേശത്ത് വിന്യസിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.