ഉത്തർപ്രദേശിലേത് ഡൽഹിയും ഗുജറാത്തും കണ്ട വംശഹത്യക്ക് സമാനമെന്ന്
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ പൗരത്വഭേദഗതി നിയമത്തിനെതിരായ പ്രേക്ഷാഭം അടിച്ചമർത ്താനെന്ന പേരിൽ യോഗി ആദിത്യനാഥ് സർക്കാർ നടത്തുന്ന ഭീകരവാഴ്ചയുടെ വസ്തുതാന്വേഷണ സംഘത്തിെൻറ റിപ്പോർട്ട് പുറത്തുവിട്ടു. പ്രമുഖ സാമൂഹികപ്രവർത്തകരുടെയും സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു റിപ്പോർട്ട് തയാറാക്കിയത്. സുപ്രീംകോടതി ഉടൻ ഇടപെടണമെന്ന് ചലച്ചിത്ര പ്രവർത്തകരും ആവശ്യപ്പെട്ടു.
1984ൽ ഡൽഹിയും 2002ൽ ഗുജറാത്തും കണ്ട വംശഹത്യയാണ് ഉത്തർപ്രദേശിൽ നടന്നതെന്ന് ഒരാഴ്ചയായി സംസ്ഥാനത്ത് അരങ്ങേറിയ ഭീകരവാഴ്ചയുടെ വിശദമായ റിപ്പോർട്ട് ന്യൂഡൽഹി പ്രസ്ക്ലബിൽ പുറത്തുവിട്ട് സംസാരിച്ച സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്ര യാദവ് പറഞ്ഞു. പൗരത്വദേഭഗതി നിയമത്തിലൂടെ മോദി സർക്കാർ രാജ്യത്ത് നടപ്പാക്കാൻ ഉദ്ദേശിച്ച മതാടിസ്ഥാനത്തിലുള്ള വിഭജനം ഉത്തർപ്രദേശിൽ ഇതിനകം സംഭവിച്ചുകഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ബിജ്നോറിൽ പരിക്കേറ്റ ഓംരാജ് സൈനിയെ സന്ദർശിച്ച ഉത്തർപ്രദേശ് മന്ത്രി കപിൽദേവ് അഗർവാൾ, കൊല്ലപ്പെട്ട രണ്ട് മുസ്ലിംകളുടെ വീടുകളിൽ താൻ പോകില്ലെന്നും അവർ കലാപകാരികളാണെന്നും പറഞ്ഞത് ഇൗ വിഭജനം ഉത്തർപ്രദേശിൽ നടന്നതുകൊണ്ടാണ്.
ബ്രിട്ടീഷ്കാലത്തെ റെക്കോഡുകൾ ഭേദിക്കുന്ന വെടിവെപ്പും അറസ്റ്റും കേസുകളും
ബ്രിട്ടീഷ്കാലത്തെ റെക്കോഡുകൾ ഭേദിക്കുന്ന വെടിവെപ്പും അറസ്റ്റും കേസുകളുമാണ് ഒരാഴ്ചക്കിടെ ഉത്തർപ്രദേശിലുണ്ടായത്. യു.പിയിൽ പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വപ്പട്ടികക്കുമെതിരായ പ്രതിഷേധങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. മീറത്തിൽ വെള്ളിയാഴ്ച ജുമുഅ കഴിഞ്ഞവർക്കു നേരെയായിരുന്നു അതിക്രമവും വെടിവെപ്പും. കൊല്ലപ്പെട്ട ആറുപേരിൽ ഒരാൾ ഇ- റിക്ഷ ഒാടിക്കുന്നയാളും മറ്റൊരാൾ റൊട്ടിക്കച്ചവടക്കാരെൻറ സഹായിയുമാണ്. ഡിസംബർ 25വരെ 925 പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി യു.പി പൊലീസ് പറഞ്ഞിട്ടുണ്ട്. ഇതിനുപുറമെ 5500 പേർ കസ്റ്റഡിയിലാണ്. 30,000 പേർക്കെതിരെ കേസെടുത്തു. മുസ്ലിം ഭൂരിപക്ഷപ്രദേശങ്ങളിലുടനീളം വിവേചനപരമായ അറസ്റ്റും കസ്റ്റഡിയും തുടരുകയാണ്.
വെടിയേറ്റവരെ സ്വകാര്യ ആശുപത്രികളിൽ വിലക്കാൻ നിർദേശം
വെടിയേറ്റ പരിക്കുമായെത്തുന്ന ആരെയും പ്രവേശിപ്പിക്കരുതെന്നും അവരെ സർക്കാർ ആശുപത്രികളിലേക്ക് തിരിച്ചയക്കണമെന്നുമാണ് സ്വകാര്യ ആശുപത്രികൾക്കുള്ള നിർദേശം. പൊലീസ് നിയന്ത്രണത്തിലാക്കിയ സർക്കാർ ആശുപത്രികളിൽ ചികിത്സയില്ല. ബന്ധുക്കൾക്ക് പ്രവേശനവുമില്ല. പൊലീസ് വെടിവെപ്പിൽ പരിക്കേറ്റവർക്ക് ചികിത്സ നിഷേധിക്കുന്നു. പ്രകടനവും സമരവും യു.പിയിൽ നടത്താതിരിക്കാനാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകിയില്ല
പൊലീസ് വെടിയേറ്റ് കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വീട്ടിൽ കൊണ്ടുപോകുന്നതും മരണാനന്തര ചടങ്ങുകൾ നടത്തുന്നതും വിലക്കി. കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് നൽകിയിട്ടില്ല. ഉത്തർപ്രദേശിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ചശേഷം യോഗേന്ദ്ര യാദവും ഹർഷ് മന്ദറും കവിത കൃഷ്ണനും നദീം ഖാനും അടക്കമുള്ള വസ്തുതാന്വേഷണ സംഘമാണ് റിപ്പോർട്ട് തയാറാക്കിയത്. ഈ റിപ്പോർട്ട് പുറത്തുവിട്ടതിനു പിന്നാലെ ചലച്ചിത്ര പ്രവർത്തകരായ സ്വര ഭാസ്കറും സീഷാൻ അയ്യൂബും നടത്തിയ വാർത്തസമ്മേളനത്തിൽ സുപ്രീംകോടതി സ്വമേധയാ ഉടൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ചലച്ചിത്ര േലാകത്തെ പ്രമുഖരായ അനുരാഗ് കശ്യപ്, കൊങ്കണ സെൻ, അപർണ സെൻ, മല്ലിക ദുവ, കുബ്റ സേട്ട്, അലങ്കൃത ശ്രീവാസ്തവ എന്നിവരും ഇൗ ആവശ്യത്തിന് പിന്തുണയുമായി രംഗത്തുവന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.