പൗരത്വ പ്രക്ഷോഭത്തിന് വേറിട്ട മുഖം
text_fieldsഅതിക്രമം പൊലീസ് വക
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം, ദേശീയ പൗരത്വപ്പട്ടിക പദ്ധ തി എന്നിവക്കെതിരെ രാജ്യത്ത് കത്തിപ്പടർന്ന പ്രക്ഷോഭത്തിന് വേറിട്ട മുഖം. അതിക്രമം പൊലീസ് വക, സമരക്കാർ അഹിംസയുടെ വഴിയിൽ. ബി.ജെ.പിയുടെ പൊലീസ്രാജ് നടക്കുന്ന ഡൽഹി, ഉത്തർപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് അതിക്രമം കൂടുതൽ. മറ്റിടങ്ങളിൽ പ്രക്ഷോഭ തീവ്രതക്കിടയിൽ സാഹചര്യങ്ങൾ സമാധാനപരം.
യു.പിയിലെ അലീഗഢ് സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ 20,000ത്തിൽപരം വരുന്ന വിദ്യാർഥികൾ ഗാന്ധിയൻ മാതൃകയിൽ നടത്തിയ നിരാഹാര സത്യഗ്രഹത്തെ കാമ്പസിൽ കയറിത്തല്ലിയാണ് പൊലീസ് ഒതുക്കാൻ ശ്രമിച്ചത്. കേന്ദ്രസർക്കാർ നേരിട്ടു പൊലീസിനെ നിയന്ത്രിക്കുന്ന ഡൽഹിയിൽ ജാമിഅ സർവകലാശാലയിൽ നടന്ന പ്രതിഷേധവും സമാധാനപരമായിരുന്നു. അധികൃതരുടെ അനുമതിയില്ലാതെ കാമ്പസിൽ കടന്ന് അതിക്രമം കാട്ടുകയായിരുന്നു പൊലീസ്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ നിയന്ത്രണത്തിലുള്ള പൊലീസ് പ്രക്ഷോഭകരെ നേരിട്ട രീതി മൂലമാണ് യു.പിയിൽ ഏറ്റവും കൂടുതൽപേർ കൊല്ലപ്പെട്ടത്. ബി.ജെ.പി ഭരിക്കുന്ന കർണാടകത്തിലും സമരക്കാരെ പൊലീസ് മൃഗീയമായി നേരിട്ടതുവഴി രണ്ടുപേർ കൊല്ലപ്പെട്ടു. സമരത്തെ അടിച്ചമർത്തുന്ന സ്വഭാവത്തോടെ തന്നെയാണ് മാധ്യമപ്രവർത്തകരെയും പൊലീസ് കൈകാര്യം ചെയ്തുവരുന്നത്.
പൊലീസിെൻറ വിലക്കും കസ്റ്റഡിയും പീഡനവുമാണ് കേരളത്തിൽ നിന്നടക്കമുള്ള മാധ്യമപ്രവർത്തകർക്ക് കർണാടകത്തിൽ നേരിടേണ്ടി വന്നത്. ഡൽഹിയിലും സമരം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരെ പൊലീസ് നോട്ടമിട്ട് അടിച്ചു. പ്രമുഖ ദിനപത്രമായ ‘ദ ഹിന്ദു’വിെൻറ ലേഖകനെ യു.പി പൊലീസ് സാമുദായികമായി നേരിട്ടു. ബി.ജെ.പിയുടെ സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെ ഭരിക്കുന്ന തമിഴ്നാട്ടിലും സമരക്കാരെ പൊലീസ് കൈകാര്യം ചെയ്യുന്നു. ബി.ജെ.പി അനുഭാവമുള്ള ജഗൻമോഹൻ റെഡ്ഡി ഭരിക്കുന്ന ആന്ധ്രപ്രദേശിലും സ്ഥിതി അതുതന്നെ. അതേസമയം, ബന്ദ് നടന്ന ബിഹാറിലോ, ശക്തമായ പ്രക്ഷോഭം നടക്കുന്ന പശ്ചിമബംഗാളിലോ സമരം വഴിവിട്ടുപോയില്ല.
യു.പി മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചുകൊണ്ടുള്ള പൊലീസ്രാജാണ് നിലനിൽക്കുന്നത്. ഡൽഹിയിലും യു.പിയിലും സമരക്കാർ വഴി മുടക്കുന്നില്ല. മുൻകരുതലെന്ന പേരിൽ സമരം ഒതുക്കാൻ പൊലീസ് മെട്രോസ്റ്റേഷനുകൾ പൂട്ടിയിടുന്നു. പ്രതിഷേധ റാലിയെ മുന്നോട്ടുനീങ്ങാൻ വിടാതെ തുടക്കത്തിൽതന്നെ തടയുന്നതാണ് നിലവിലെ രീതി.
സമരക്കാർക്ക് അഹിംസാ മാർഗം
പൗരത്വ വിഷയത്തിൽ പ്രതിഷേധിക്കുന്നവർ അഹിംസ മാർഗത്തിൽ. ദേശീയ പതാകയേന്തി, ദേശീയഗാനം ആലപിച്ചാണ് റാലി നടത്തുന്നത്. അവരുടെ കൈയിൽ ഭരണഘടനയുണ്ട്. ഗാന്ധിജിയുടെയും അംബേദ്കറുടെയും ചിത്രങ്ങളുണ്ട്. അലീഗഢിലും ജാമിഅയിലും തുടക്കമിട്ട പ്രക്ഷോഭങ്ങൾ ദേശീയതയിൽ ഊന്നി നിന്നുകൊണ്ടാണ്. ഇന്ത്യയുടെ ഭാഗമാണ് തങ്ങളെന്ന ഈ സന്ദേശം, ന്യൂനപക്ഷങ്ങളെ സംശയത്തോടെ കാണാൻ പ്രേരിപ്പിക്കുന്ന വർഗീയ അജണ്ടക്ക് പ്രതീകാത്മക മറുപടിയായി.
അലീഗഢിൽ തുടങ്ങിയ സമരം ഗാന്ധിയൻ മാതൃകയിലായിരുന്നു. 20,000ത്തിൽപരം വരുന്ന വിദ്യാർഥികൾ ഭക്ഷണം ഉപേക്ഷിച്ച് സത്യഗ്രഹം നടത്തുകയാണ് ചെയ്തത്. ജാമിഅയിലും സമാധാനപരമായ പ്രതിഷേധമാണ് നടന്നത്. വീറോടെ മുന്നിട്ടിറങ്ങിയത് മുസ്ലിം പെൺകുട്ടികളാണെന്നതും ശ്രദ്ധേയം. സ്വാതന്ത്ര്യസമരം നയിച്ച നേതാക്കളുടെ മുൻകൈയിൽ പിറന്ന രണ്ടുസർവകലാശാലകളാണ് അലീഗഢും ജാമിഅയും.
ഭരിക്കുന്നവരോട് ആഭിമുഖ്യമുള്ളവരോ സമുദായത്തിെൻറ മൊത്തം പ്രതിനിധിയായി അവകാശപ്പെടുന്നവരോ ആയ മതപുരോഹിതരെ തള്ളിമാറ്റിയാണ് മുസ്ലിംകളിലെ യുവസമൂഹം സമരരംഗത്തിറങ്ങുന്നത്. പൗരത്വഭേദഗതി നിയമം മുസ്ലിംകളെ ബാധിക്കുന്ന ഒന്നല്ലെന്ന് പ്രസ്താവന ഇറക്കിയ ഡൽഹി ഇമാമിനെ ഞെട്ടിച്ചാണ് തൊട്ടുപിറ്റേന്ന് ഡൽഹി ജമാ മസ്ജിദിനു മുന്നിൽ പതിനായിരങ്ങൾ പങ്കെടുത്ത പ്രകടനം നടന്നത്. അതിെൻറ നായകനായി മാറിയത് മതനേതാക്കളായിരുന്നില്ല, യു.പിയിലെ ദലിത് നേതാവ് ചന്ദ്രശേഖർ ആസാദാണ്.
സമരത്തിെൻറ പരിണതി എന്തു തന്നെയായിരുന്നാലും നിലനിൽപിെൻറ പ്രശ്നമെന്ന നിലയിൽ മുസ്ലിം സമുദായം പൂർണമായും പ്രക്ഷോഭത്തിൽ മനസ്സർപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. മാതൃഭൂമിയോടുള്ള സ്നേഹം ചോദ്യം ചെയ്യപ്പെടുന്നതിലെ രോഷവും കൂട്ടായ്മയുടെ ആവശ്യകതയുമാണ് അതിെൻറ കാതൽ. വിഭജനം സൃഷ്ടിക്കുന്നവർക്കൊപ്പമല്ല തങ്ങളെന്ന് വിളിച്ചു പറഞ്ഞ് അവർക്കൊപ്പം തോളോടു തോൾ ചേരുന്ന ഇതര സമുദായാംഗങ്ങളാണ് ഇന്ന് പ്രക്ഷോഭകരിൽ കൂടുതൽ. അത് ബി.ജെ.പിയുടെ വർഗീയ അജണ്ടക്ക് തിരിച്ചടിയായി.
പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രേക്ഷാഭം നടത്തുന്നത് മുസ്ലിംകൾ മാത്രമാവുമെന്ന് പ്രതീക്ഷിച്ച ബി.ജെ.പിക്കും മോദിസർക്കാറിനും തെറ്റി. സാമുദായിക വേർതിരിവിെൻറ ബി.ജെ.പി അജണ്ടകൾ സമരമുഖത്ത് ഏശുന്നില്ല. മുസ്ലിംകെള ഒറ്റപ്പെടുത്തുകയും രണ്ടാംതരം പൗരന്മാരാക്കുകയും ചെയ്യുന്നതിനെ തള്ളിപ്പറഞ്ഞുകൊണ്ട് പ്രതിഷേധ സമരങ്ങളിൽ ഭൂരിപക്ഷ സമുദായക്കാരുടെ വൻപ്രാതിനിധ്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.