പൗരത്വ സമരം: അറസ്റ്റിലായ എസ്.ഐ.ഒ നേതാക്കള്‍ക്ക് ജാമ്യം
text_fieldsന്യൂഡല്‍ഹി: പൗരത്വ സമരവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡല്‍ഹിയിലെയും യു.പിയിലെയും എസ്.ഐ.ഒ നേതാക്കള്‍ക്ക് ജാമ്യം ലഭിച്ചു. ഡല്‍ഹി വര്ഗീയാതിക്രമണ കേസുകളില്‍ ഡല്‍ഹി പൊലീസ് നടപടി ഏകപക്ഷീയമാണെന്ന് വിമര്‍ശിച്ചാണ് ജാമിഅ മില്ലിയ ഇസ്ലാമിയയിലെ എസ്.ഐ.ഒ നേതാവ് ആസിഫ് തന്‍ഹക്ക് ഡല്‍ഹി കോടതി ജാമ്യം അനുവദിച്ചത്.
യു.പിയില്‍ അലഹബാദിലെ എസ്.ഐ.ഒ നേതാവ് ഉമര്‍ ഖലിദിന് രണ്ട് മാസത്തെ ജയില്‍ വാസത്തിന് ശേഷമാണ് ജാമ്യം. അതിനിടെ അലീഗഢ് മുസ്ലിം സര്‍വകലാശാലയിലെ രണ്ട് വിദ്യാര്‍ഥി നേതാക്കളെ ഉത്തര്‍പ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.
ഡല്‍ഹി പൊലീസ് അതിക്രമത്തിന് ശേഷവും ജാമിഅ സമരം മുന്നോട്ടുകൊണ്ടുപോയ സമര സമിതിയുടെ പ്രധാന നേതാവായിരുന്ന ആസിഫ് ഇഖ്ബാല്‍ തന്‍ഹയുടെ റിമാന്‍ഡ് കാലാവധി രണ്ട് ദിവസം മുമ്പ് നീട്ടിയപ്പോള്‍ അന്വേഷണ സംഘത്തിന് നേരെ പട്യാല ഹൗസ് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചിരുന്നു. യു.പിയില്‍ അലഹാബാദ് ശഹീന്‍ ബാഗ് സമരത്തിെൻറ സംഘാടകനും എസ്.ഐ.ഒ ഉത്തര്‍പ്രദേശ് ഈസ്റ്റ് സോണല്‍ പ്രസിഡൻറുമായ ഉമര്‍ ഖാലിദിന് രണ്ട് മാസത്തിന് ശേഷം ജാമ്യം ലഭിച്ചു.
പൗരത്വ സമരത്തിെൻറ പേരില്‍ വിദ്യാര്‍ഥി വേട്ട തുടരുന്ന ഉത്തര്‍പ്രദേശില്‍ അലിഗഢ് മുസ്ലിം സര്‍വകലാശാല സ്റ്റുഡൻറ്സ് യൂനിയന്‍ കാബിനറ്റ് മെമ്പറും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിയുമായ ഫര്ഹാന് സുബേരിയെയും ബിരുദ വിദ്യാര്‍ഥി റാവിഷ് അലി ഖാനെയും പൊലീസ് അറസ്റ്റ് ചെയ്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചവരായിരുന്നു ഇരുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.