അലീഗഢിൽ അറസ്റ്റിലായവരെ മോചിപ്പിച്ചു; മവുവിൽ 19 പേർ അറസ്റ്റിൽ
text_fieldsഅലീഗഢ്(യു.പി): പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധം അലയടിച്ച അലീഗഢ് മുസ്ലിം സർവകലാശാല കാമ്പസിലും പരിസരങ്ങളിലും സംഘർഷാവസ്ഥക്ക് നേരിയ ശമനം. കാമ്പസിൽനിന്ന് അറസ്റ്റിലായ വിദ്യാർഥികൾ ഉൾപ്പെടെ 26 പേരെ തിങ്കളാഴ്ച രാത്രിയോടെ മോചിപ്പിച്ചു. അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രിയും കാമ്പസിന് പുറത്ത് വൻ പ്രക്ഷോഭം നടന്നിരുന്നു.
കാമ്പസ് അടച്ചതിനെ തുടർന്ന് 11,500 വിദ്യാർഥികളിൽ 9500 പേരും വീട്ടിലേക്ക് മടങ്ങിയതായി എ.എം.യു അധികൃതർ പറഞ്ഞു. അതേസമയം, െചാവ്വാഴ്ച സംഘർഷം ഉടലെടുത്ത ജമൽപുരിലും ജോധ്പുരിലും കടകൾ അടഞ്ഞുകിടന്നു. പൊലീസ് സ്ഥലത്ത് കുതിച്ചെത്തി നിയന്ത്രണം ഏറ്റെടുത്തു. പ്രദേശവാസികളുമായി സഹകരിച്ചാണ് പ്രവർത്തിച്ചതെന്ന് പൊലീസ് സൂപ്രണ്ട് അഭിഷേക് പറഞ്ഞു.
പള്ളികളിൽ സമാധാന ആഹ്വാനവുമുണ്ടായി. തിങ്കളാഴ്ച രാത്രി സംഘർഷമുണ്ടായ മവു മേഖലയിൽ 19 പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു. ജാമിഅ മില്ലിയ്യയിൽ വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചവരും പൊലീസും തമ്മിലായിരുന്നു ഇവിടെ ഏറ്റുമുട്ടിയത്. പൊലീസ് സ്റ്റേഷൻ ആക്രമിച്ചതിനെ തുടർന്ന് പൊലീസ് ആകാശത്തേക്ക് വെടിവെച്ചു. ഇവിടെ ഇൻറർനെറ്റ് വിഛേദിച്ചിരിക്കയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.