'ബിസിനസുകാരന്‍റെ മരണം കൊലപാതകം'; ഉത്തരവാദി ബി.ജെ.പി -കോൺഗ്രസ്
text_fieldsബംഗളൂരു: ബിസിനസുകാരനെ തലക്ക് സ്വയംവെടിവച്ച് മരിച്ചനിലയിൽ കാണപ്പെട്ട സംഭവം കൊലപാതകമാണെന്നും ബി.ജെ.പി സർക്കാറാണ് ഉത്തരവാദിയെന്നും കോൺഗ്രസ് ആരോപിച്ചു. ഞായറാഴ്ചയാണ് വൈറ്റ്ഫീൽഡിൽ താമസിക്കുന്ന ബിസിനസുകാരനായ പ്രദീപ് (47) കഗ്ഗള്ളിപുരയിൽ കാറിൽ ആത്മഹത്യ ചെയ്തത്.
ആത്മഹത്യക്കുറിപ്പിൽ പേരുണ്ടായതിനെത്തുടർന്ന് ബി.ജെ.പിയുടെ മഹാദേവപുര എം.എൽ.എയും മുൻമന്ത്രിയുമായ അരവിന്ദ് ലിംബാവാലിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ആത്മഹത്യക്കുറിപ്പിൽ ജി. രമേശ് റെഡ്ഡി, കെ. ഗോപി, ഡോ. ജയറാം റെഡ്ഡി, രാഘവ് ഭട്ട്, സോമയ്യ എന്നിവരുടെ പേരുകളുമുണ്ട്. ഇവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രദീപിന്‍റെ കുടുംബത്തെ കോൺഗ്രസ് നേതാക്കൾ വീട്ടിലെത്തി സന്ദർശിച്ചു.
പാർട്ടിയുടെ കർണാടക ചുമതലയുള്ള രൺദീപ് സിങ് സുർജേവാല, പ്രതിപക്ഷ നേതാവ് സിദ്ദരാമയ്യ, കെ.പി.സി.സി എക്സിക്യൂട്ടിവ് പ്രസിഡന്‍റ് രാമലിംഗ റെഡ്ഡി തുടങ്ങിയവരടങ്ങുന്ന സംഘമാണ് സന്ദർശനം നടത്തിയത്. 40 ശതമാനം കമീഷൻ എന്നത് നടപ്പാക്കുന്ന ഭരണം നടത്തുന്ന ബി.ജെ.പിമൂലം നിരവധി പേർക്കാണ് ജീവൻ നഷ്ടമാകുന്നതെന്ന് സുർജേവാല മാധ്യമപ്രവർത്തകരോട് പറഞ്ഞു. സന്തോഷ് പാട്ടീൽ, പ്രദീപ്, പ്രസാദ് എന്നിവർ ജീവനൊടൊക്കി.
ഇവ ആത്മഹത്യകളല്ല, കൊലപാതകങ്ങളാണ്. സന്തോഷ് പാട്ടീൽ ബി.ജെ.പി നേതാവായിരുന്നു. സാമ്പത്തിക കാരണങ്ങളാലായിരുന്നു മരണം. ഇത്തരത്തിലുള്ള മരണങ്ങളിലെല്ലാം ബി.ജെ.പി നേതാക്കൾ ആരോപണവിധേയരാകുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. പ്രദീപിന്‍റെ മരണത്തിലുണ്ടായ നഷ്ടം ബി.ജെ.പി സർക്കാറിന് നികത്താനാകില്ല. മരണത്തിന് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യെപ്പട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.