സ്റ്റാച്യു ഓഫ് യൂനിറ്റിക്ക് സമീപത്തെ ആഡംബര ബംഗ്ലാവുകൾ പൊളിച്ചുനീക്കി; ഗുജറാത്തിൽ ബുൾഡോസർ നടപടി
text_fieldsഅഹമ്മദാബാദ്: ഗുജറാത്തിലെ സ്റ്റാച്യു ഓഫ് യൂനിറ്റിക്ക് സമീപത്തെ ആഡംബര ബംഗ്ലാവുകൾ പൊളിച്ചുനീക്കുന്നു. നർമദ ജില്ലാ ഭരണകൂടത്തിന്റേതാണ് ബുൾഡോസർ നടപടി. ഗരുഡേശ്വറിൽ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ നിയമവിരുദ്ധമായി നിർമിച്ച ആഡബര കെട്ടിടങ്ങളാണ് പൊളിച്ചു നീക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കനത്ത പൊലീസ് കാവലയിൽ മൂന്ന് നാലു ദിവസങ്ങളായി പൊളിക്കൽ നടപടികൾ പുരോഗമിക്കുകയാണ്. സ്റ്റാച്യൂ ഓഫ് യൂനിറ്റിയിൽനിന്ന് കിലോമീറ്ററുകൾ മാത്രം അകലെയുള്ള പ്ലോട്ടിലാണ് പൊളിക്കൽ നടപടി. സർക്കാർ ഭൂമിയിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് കുറഞ്ഞ നിരക്കിൽ അനുവദിച്ച പ്ലോട്ടുകളിൽ അനധികൃതമായി നിർമിച്ച കെട്ടിടങ്ങളാണ് പൊളിക്കുന്നത്.
2019ൽ അന്നത്തെ ജില്ലാ കലക്ടറായ ആർ.എസ്. നിനാമ ക്ലാസ്-1, ക്ലാസ്-2 ഉദ്യോഗസ്ഥർക്ക് കുറഞ്ഞ നിരക്കിൽ അനുവദിച്ച 13 പ്ലോട്ടുകളിൽ വീടുകൾ നിർമിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ അന്വേഷണത്തിൽ, പലരും വ്യവസ്ഥ ലംഘിച്ച് നിരവധി മുറികളുള്ള ആഡംബര റിസോർട്ടുകളും ഹോംസ്റ്റേകളും നിർമിച്ചതായി കണ്ടെത്തി. പരാതികളും വിവരാവകാശ അപേക്ഷകളും ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനധികൃത നിർമാണങ്ങൾ കണ്ടെത്തുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു. 15ലധികം കിടപ്പുമുറികളുള്ള ആഡംബര റിസോർട്ടുകളും വാണിജ്യ ഹോട്ടലുകളുമാണ് പൊളിക്കുന്നത്.
2022ൽ വാർത്താ റിപ്പോർട്ടുകളിലൂടെയാണ് അനധികൃത നിർമാണങ്ങളെക്കുറിച്ച് താൻ അറിഞ്ഞതെന്നും ഇക്കാര്യം ചോദ്യം ചെയ്തിരുന്നതായും ബി.ജെ.പി എം.എൽ.എ ദർശ്ന ദേശ്മുഖ് വാസവ പറഞ്ഞു. ഭൂപേന്ദ്ര പട്ടേൽ സർക്കാർ നീതി നടപ്പാക്കും. അതുകൊണ്ടാണ് പൊളിച്ചുമാറ്റൽ നടപടി സ്വീകരിക്കുന്നത് കാണുന്നത്. പഞ്ചായത്ത് മുഖേന പ്ലോട്ട് ഉടമകൾക്ക് നിരവധി നോട്ടീസുകൾ നൽകിയിരുന്നു. സർക്കാരിന്റെ ഈ നടപടി എല്ലാവർക്കും ഒരു മാതൃകയാകും. ഒരു പ്ലോട്ട് ടൗൺ പ്ലാനിങ് ഓഫീസറുടെതാണെന്നും എം.എൽ.എ പറഞ്ഞു.
പലതവണ നോട്ടീസ് നൽകിയിട്ടും നിയമലംഘനങ്ങൾ പരിഹരിക്കാത്തതിനാലാണ് പൊളിക്കൽ നടപടിയിലേക്ക് കടന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ അഴിമതിക്കും സർക്കാർ ഭൂമിയുടെ ദുരുപയോഗത്തിനുമെതിരെ ‘സീറോ ടോളറൻസ്’ നയമാണ് സ്വീകരിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

