ആ ഓട്ടം നൊമ്പരമായി; മഞ്ചമലൈക്കടുത്തേക്ക് ലക്ഷ്മി തിരികെയെത്തി-Video
text_fieldsമധുര: നൊമ്പരക്കാഴ്ചയായിരുന്നു ആ വിഡിയോ. ഒരു പശുവിനെ കൊണ്ടുപോകുന്ന വാഹനത്തിന് പിന്നാലെ ഓടുന്ന കാള. പിന്നീട് നിർത്തിയ ആ വണ്ടിക്ക് ചുറ്റും അവൻ വലംവെച്ചു. ഇടക്ക് മൂക്ക് ഉയർത്തി ഇരുമ്പുകമ്പികൾക്കിടയിലൂടെ പശുവിെൻറ മുഖത്ത് ഉരുമി. ജല്ലിക്കെട്ടിന് പേരുകേട്ട മധുരയിലെ പാലമേട്ടിൽ നിന്നായിരുന്നു ഈ കരളലിയിപ്പിക്കുന്ന സ്നേഹദൃശ്യം. അവിടുത്തെ അമ്പലക്കാളയായ മഞ്ചമലൈയാണ് കഥയിലെ നായകൻ. നായിക മണികണ്ഠൻ എന്നയാളുടെ പശു ലക്ഷ്മിയും.
കൂട്ടുകാരാണ് ഇരുവരും. ലോക്ഡൗൺ മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ മണികണ്ഠൻ ലക്ഷ്മിയെ വിരുതുനഗറിലെ ക്ഷീരഫാമുകാർക്ക് വിറ്റു. ലക്ഷ്മിയെ കൊണ്ടുപോകാൻ ഞായറാഴ്ച അവർ വന്നപ്പോളാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ലക്ഷ്മിയെ കൊണ്ടുപോകുന്ന വാഹനത്തിന് പിന്നാലെ ഒരു കിലോമീറ്ററാണ് മഞ്ചമലൈ ഓടിയത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അവർ വാഹനം നിർത്തി. പിന്നെ അതിനുചുറ്റുമായി മഞ്ചമലൈയുടെ നടത്തം. ഇടക്ക് മൂക്ക് ഉയർത്തി ഇരുമ്പുകമ്പികൾക്കിടയിലൂടെ പശുവിെൻറ മുഖത്ത് ഉരുമുകയും ചെയ്തു.
തിങ്കളാഴ്ച ഇതിെൻറ സമൂഹ മാധ്യമങ്ങളും ടി.വി ചാനലുകളും പ്രചരിപ്പിച്ചതോടെ വിഡിയോ വൈറലായി. അമ്പലക്കാളയുടെ വിരഹദുഃഖം തമിഴകം ഏറ്റെടുക്കുകയും ചെയ്തു. ലക്ഷ്മിയെ തിരികെയെത്തിക്കണമെന്ന കാമ്പയിനും ശക്തമായി. ഇത് ശ്രദ്ധയിൽപ്പെട്ട ഉപമുഖ്യമന്ത്രി ഒ. പനീർശെൽവം മകൻ ഒ.പി. പ്രദീപിനോട് ലക്ഷ്മിയെ തിരികെ വാങ്ങാൻ നിർദേശിച്ചു. ഫാമിെൻറ ഉടമയ്ക്ക് പണംനൽകി പ്രദീപ് ലക്ഷ്മിയെ തിരികെ എത്തിക്കാൻ സൗകര്യവുമൊരുക്കി.
പാലമേട്ടിലെ ക്ഷേത്രത്തിന് പശുവിനെ സമർപ്പിക്കുകയാണ് പ്രദീപ് ചെയ്തത്. ലോക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ലക്ഷ്മിയുടെ മടങ്ങിവരവ് ഉത്സവമാക്കി നാട്ടുകാർ. ഗ്രാമാതിർത്തിയിൽ ലക്ഷ്മിയെ സ്വീകരിക്കാൻ അവർ മഞ്ചമലൈയെയും എത്തിച്ചു. ഇരുവർക്കും നാട്ടുകാർ പൊട്ടുകുത്തുകയും മാലചാർത്തുകയും ചെയ്തു. ഇപ്പോൾ മഞ്ചമലൈയുടെ കൂടെത്തന്നെ ക്ഷേത്രത്തിലെ തൊഴുത്തിലാണ് ലക്ഷ്മി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.