ലഖ്നോ: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ മൂന്നാം മുന്നണിയുമായി ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി). മുൻ കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹയുടെ രാഷ്ട്രീയ ലോക് സമത പാർട്ടിയോടൊപ്പം (ആർ.എൽ.എസ്.പി) ചേർന്ന് ബിഹാറിൽ മത്സരിക്കുമെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി വ്യക്തമാക്കി.
ഒക്ടോബർ 28, നവംബർ മൂന്ന്, ഏഴ് തിയതികളിലായി മൂന്ന് ഘട്ടങ്ങളായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ്. കോൺഗ്രസ്, ആർ.ജെ.ഡി, ഇടത് കക്ഷികൾ എന്നിവർ അണിനിരക്കുന്ന വിശാല സഖ്യവും എൻ.ഡി.എയും കൂടി ആകുന്നതോടെ മൂന്ന് മുന്നണികളാണ് ബിഹാർ പിടിക്കാനായി അങ്കത്തട്ടിലുള്ളത്.
അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ദലിത്, ആദിവാസി, ഒ.ബി.സി, ന്യൂനപക്ഷ, പിന്നാക്ക വിഭാഗക്കാർക്കും പാവപ്പെട്ടവർക്കും വേണ്ടി പ്രവർത്തിക്കുമെന്ന് മായാവതി പറഞ്ഞു. കുശ്വാഹയായിരിക്കും മുഖ്യമന്ത്രി സ്ഥാനാർഥി.
കോവിഡ് വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ ബിഹാറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകില്ലെന്ന് അവർ അറിയിച്ചു. ഉത്തർപ്രദേശിലെയും മധ്യപ്രദേശിലെയും ഉപതെരഞ്ഞെടുപ്പുകളിൽ ബി.എസ്.പി തനിച്ചായിരിക്കും മത്സരിക്കുക. ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് കമീഷൻ 56 അസംബ്ലി സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.