കടക്കെണിയിലായ ബി.എസ്.എൻ.എല്ലും എം.ടി.എൻ.എല്ലും ലയിപ്പിക്കുന്നു
text_fieldsന്യൂഡൽഹി: കനത്തനഷ്ടത്തെ തുടർന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സ്ഥിതി യിലെത്തിയ പൊതുമേഖല ടെലികോം കമ്പനികളായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (ബി.എസ്.എൻ. എൽ), മഹാനഗർ ടെലികോം നിഗം ലിമിറ്റഡ് (എം.ടി.എൻ.എൽ) എന്നിവ ലയിപ്പിക്കാൻ കേന്ദ്രമന്ത്ര ിസഭ തീരുമാനിച്ചു. 50 കഴിഞ്ഞ ജീവനക്കാരെ സ്വയംവിരമിക്കൽ പദ്ധതി (വി.ആർ.എസ്) നടപ്പാക്കി പിരിച്ചുവിടും. കടബാധ്യത ഒഴിവാക്കാൻ നാലുവർഷംകൊണ്ട് ചുരുങ്ങിയത് 38,000 കോടി രൂപയു ടെ ആസ്തി വിൽക്കും.
സ്വകാര്യവത്കരണം വേണ്ടെന്നും രണ്ടു സ്ഥാപനങ്ങളും ലയിപ്പിച്ച് ആസ്തിയും ജീവനക്കാരുടെ എണ്ണവും ക്രമീകരിച്ചു പുനഃസംഘടിപ്പിക്കാനുമാണ് തീരുമാനി ച്ചത്. സ്വകാര്യ ടെലികോം കമ്പനികളുമായുള്ള മത്സരത്തിൽ പിടിച്ചു നിൽക്കാൻ കഴിയുന്ന വിധം 4 ജി സേവനങ്ങൾ കൂടി വിപുലപ്പെടുത്താൻ കൂടുതൽ സ്പെക്ട്രം പുതിയ സംയുക്ത സംരംഭത്തിന് വിട്ടുകൊടുക്കും.
50 ശതമാനം ജീവനക്കാർക്ക് വി.ആർ.എസ് നടപ്പാക്കാൻ 29,937 കോടി രൂപ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതിനു വിപുല പദ്ധതി തയാറാക്കും. പെൻഷൻ, ഗ്രാറ്റ്വിറ്റി, കമ്യൂട്ടേഷൻ ചെലവുകൾ സർക്കാർ വഹിക്കും. സ്പെക്ട്രം വാങ്ങുന്നതിനായി 20,140 കോടി രൂപ മൂലധനമായി സർക്കാർ നൽകും. നിലവിലെ കടബാധ്യതകൾ പുനഃക്രമീകരിക്കാൻ പാകത്തിൽ 15,000 കോടി രൂപയുടെ കടപ്പത്രം ഇറക്കും. ഇതിന് സർക്കാർ ഗാരൻറി നൽകും. ഫലത്തിൽ 68,751 കോടിയോളം രൂപയുടെ സർക്കാർ സഹായമാണ് ലഭ്യമാക്കുക. എന്നാൽ, ആസ്തി വിറ്റ് ഇതു പിന്നീട് സർക്കാറിലേക്ക് മുതൽക്കൂട്ടും.
അതിനു സാവകാശം വേണമെന്നിരിക്കെ, ഇടക്കാല സഹായമെന്നനിലയിലാണ് സർക്കാർ ആദ്യം പണം മുടക്കുന്നത്. ആകർഷകമായ വി.ആർ.എസ് പാക്കേജ് ജീവനക്കാർക്കായി മുന്നോട്ടുവെക്കുമെന്ന് മന്ത്രിസഭ യോഗത്തിനു ശേഷം മന്ത്രി രവിശങ്കർ പ്രസാദ് വിശദീകരിച്ചു. പാക്കേജിന് എം.ടി.എൻ.എല്ലും ബി.എസ്.എൻ.എല്ലും ചേർന്നാണ് രൂപം നൽകുക. 53.5 വയസ്സിനു മുകളിലുള്ള ജീവനക്കാർ വി.ആർ.എസ് എടുത്താൽ 60 വയസ്സു വരെ ശമ്പളം, പെൻഷൻ, ഗ്രാറ്റ്വിറ്റി എന്നിവയുടെ 125 ശതമാനം നൽകുമെന്ന് മന്ത്രി പറഞ്ഞു.
2010 മുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയ രണ്ടു സ്ഥാപനങ്ങളുടെയും മൊത്തം കടബാധ്യത 40,000 കോടിയാണ്. സ്പെക്ട്രം സ്വകാര്യ ടെലികോം കമ്പനികൾക്ക് ലേലത്തിൽ നൽകുക വഴി മത്സരത്തിൽ പിന്നാക്കം പോയതോടെയാണ് രണ്ടു പൊതുമേഖല സ്ഥാപനങ്ങളും മുരടിച്ചത്. ബി.എസ്.എൻ.എല്ലിന് 1.76 ലക്ഷം ജീവനക്കാരുണ്ട്. മുംബൈ, ഡൽഹി മഹാനഗരങ്ങൾക്കുവേണ്ടി പ്രത്യേകമായി രൂപവത്കരിച്ച എം.ടി.എൻ.എല്ലിൽ 22,000 ജീവനക്കാരാണുള്ളത്. വരുമാനത്തിെൻറ മുക്കാൽ പങ്കിലേറെ ജീവനക്കാരുടെ വേതന ആനുകൂല്യങ്ങൾക്കാണ് ഇപ്പോൾ ചെലവിടുന്നത്.
സേവനങ്ങളിൽ പിന്നാക്കം പോയ ബി.എസ്.എൻ.എല്ലിൽനിന്ന് ആഗസ്റ്റിൽ കൊഴിഞ്ഞു പോയത് 2.15 ലക്ഷം വരിക്കാരാണ്, എം.ടി.എൻ.എല്ലിൽനിന്ന് 6701 പേർ. ആഗസ്റ്റിലെ കണക്കു പ്രകാരം മൊബൈൽ സേവനങ്ങളിൽ 90 ശതമാനവും സ്വകാര്യ കമ്പനികളുടെ ൈകയിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.