ആസ്തി നൽകില്ല; ബാങ്ക് വായ്പ അനുമതിയില്ല: ബി.എസ്.എൻ.എല്ലിനെ ഞെരിച്ച് കേന്ദ്രം
text_fieldsതൃശൂർ: മുന്നോട്ട് ഒരടി നീങ്ങാൻ ശേഷിയില്ലാതെ കേന്ദ്ര പൊതുമേഖല ടെലികോം കമ്പനിയായ ബി.എസ്.എൻ.എൽ. ടെലികോം വകുപ്പിെൻറ അധീനതയിലുള്ള ആസ്തികൾ വിട്ടുകൊടുക്കാതെയും വികസനത്തിന് പണം കണ്ടെത്താൻ ബാങ്ക് വായ്പക്ക് അനുമതി നൽകാതെയും ഞെരിക്കുന്നത് കൂടാതെ 4ജി സ്പെക്ട്രത്തിന് ഉൾപ്പെടെ പണം നൽകില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് ബി.എസ്.എൻ.എല്ലിെൻറ നിലനിൽപ്പുതന്നെ പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്.
ശമ്പള പരിഷ്കരണത്തിനൊപ്പം ജീവനക്കാരുടെ സംഘടനകൾ നിരന്തരം ആവശ്യപ്പെടുന്നതാണ് 4ജി സ്പെക്ട്രം. 4ജി ഇല്ലാതെ വിപണിയിൽ ഇനി മുന്നോട്ട് നീങ്ങാനാവില്ല. ജിയോയും എയർടെല്ലും വോഡ - ഐഡിയയും ഉയർത്തുന്ന വെല്ലുവിളി അതിജീവിക്കാൻ അത് അത്യാവശ്യമാണ്. 4 ജി സ്പെക്ട്രത്തിന് ആവശ്യമായ പണം നൽകാൻ കേന്ദ്ര സർക്കാർ തയാറല്ല. ബാങ്ക് വായ്പയെടുക്കാൻ അനുമതി നൽകുകയുമില്ല. ഈ അവസരത്തിലാണ് ബി.എസ്.എൻ.എൽ മാനേജ്മെൻറും ജീവനക്കാരും ഒരുപോലെ ‘ഭൂ- ആസ്തി വിനിയോഗ നയ’ത്തിന് അംഗീകാരം നൽകണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. അതും അംഗീകരിക്കുന്നില്ല.
ഒന്നര ലക്ഷം ഹെക്ടർ ഭൂമിയും കെട്ടിടങ്ങൾ ഉൾപ്പെടെ ആസ്തിയും ബി.എസ്.എൻ.എല്ലിനുണ്ട്. ഇതിൽ അധികവും രാജ്യത്തെ മഹാനഗരങ്ങളിലും പട്ടണങ്ങളിലുമാണ്. ഇതിന് കോടിക്കണക്കിന് രൂപയുടെ മൂല്യമുണ്ട്. 2000ൽ ബി.എസ്.എൻ.എൽ രൂപവത്കരിക്കുമ്പോൾ ആസ്തി മുഴുവൻ അതിന് വിട്ടുകൊടുക്കും എന്നായിരുന്നു അന്നത്തെ മന്ത്രിസഭ തീരുമാനം. 19 വർഷമായിട്ടും അത് നടപ്പായിട്ടില്ല. ഇപ്പോഴും ടെലികോം മന്ത്രാലയത്തിനാണ് ഉടമാവകാശം. ഇത് വിട്ടുകിട്ടിയാൽ പാട്ടത്തിന് കൊടുത്ത് വികസനത്തിന് പണം കണ്ടെത്താമെന്ന് മാനേജ്മെൻറും ജീവനക്കാരും കേന്ദ്ര സർക്കാറിന് മുന്നിൽ ഉന്നയിച്ചു വരികയാണ്.
അങ്ങനെയെങ്കിൽ ബാങ്ക് വായ്പയും കേന്ദ്ര സഹായവും വേണ്ട. ഈ നിർദേശവും അംഗീകരിക്കാത്ത സാഹചര്യത്തിൽ ഇതുകൂടി ഉന്നയിച്ച് ഫെബ്രുവരി 18 മുതൽ മൂന്ന് ദിവസം ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത വേദി പണിമുടക്കിന് നോട്ടീസ് നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.