ജമ്മു അതിർത്തിയിൽ പാക് റേഞ്ചേഴ്സ് പോസ്റ്റുകൾ തകർത്ത് ബി.എസ്.എഫ്; പാക് പ്രകോപനത്തിന് കനത്ത തിരിച്ചടി
text_fieldsജമ്മു: ജമ്മുവിലെ പാക് പ്രകോപനത്തിന് ശക്തമായ തിരിച്ചടി നൽകിയതായി അതിർത്തി രക്ഷാ സേന (ബി.എസ്.എഫ്) അറിയിച്ചു. ഇന്നലെ രാത്രി ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു. ഇതിന് തക്കതായ മറുപടി നൽകിയ ബി.എസ്.എഫ്, അതിർത്തിയിലെ പാക് റേഞ്ചേഴ്സിന്‍റെ സൈനിക പോസ്റ്റുകൾ തകർത്തു. വ്യാപക നാശനഷ്ടമുണ്ടാക്കിയതായും ബി.എസ്.എഫ് എക്സ് പോസ്റ്റിൽ പറഞ്ഞു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ജമ്മു സെക്ടറിലെ ബി.എസ്.എഫ് പോസ്റ്റുകൾക്ക് നേരെ വെടിവെപ്പുണ്ടായത്. തുടർന്ന് സേന തിരിച്ചടിക്കുകയായിരുന്നു. ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് ബി.എസ്.എഫ് പ്രസ്താവനയിൽ പറഞ്ഞു.
ഇന്നലെ തുടർച്ചയായ രണ്ടാംരാത്രിയും ഇന്ത്യക്ക് നേരെ പാകിസ്താൻ വ്യാപക ആക്രമണത്തിന് നീക്കം നടത്തിയിരുന്നു. ജമ്മു മുതൽ ഗുജറാത്ത് വരെ 26 കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാക് സൈന്യം ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആക്രമണം നടത്തിയത്. എന്നാൽ, ഇവയെല്ലാം കരുത്തുറ്റ ഇന്ത്യൻ വ്യോമപ്രതിരോധത്തിൽ തരിപ്പണമായി. വിമാനത്താവളങ്ങൾ, വ്യോമ കേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥിതിചെയ്യുന്ന ഇടങ്ങളിലേക്ക് ഉൾപ്പെടെയാണ് ആക്രമണമുണ്ടായത്. അതിർത്തിയിൽ വ്യാപക വെടിവെപ്പുമുണ്ടായി.
ശ്രീനഗർ, അവന്തിപോര, നഗ്രോറ്റ, ജമ്മു, ഫിറോസ്പൂർ, പത്താൻകോട്ട്, ഫസിൽക, ലാൽഗഡ് ജട്ട, ജയ്സാൽമീർ, ബാർമെർ, ഭുജ്, കുവർബെത്, ലഖി നല തുടങ്ങിയ സ്ഥലങ്ങളിലാണ് പാക് ഡ്രോണുകൾ എത്തിയത്. രജൗരിയിൽ ജമ്മുകശ്മീർ അഡീഷണൽ ഡിസ്ട്രിക് ഡെവലെപ്മെന്റ് കമീഷർ രാജ് കുമാർ താപ്പ പാകിസ്താൻ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടു. ഫിറോസ്പൂരിലുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റു. ശ്രീനഗർ വിമാനത്താവളത്തിനും അവന്തിപൊരയിലെ വ്യോമകേന്ദ്രത്തിനും നേർക്കുണ്ടായ ഡ്രോൺ ആക്രമണ ശ്രമം സൈന്യം തകർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.