കോൺഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ പാർട്ടി വിട്ടു
text_fieldsന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ ബ്രിജേഷ് കലപ്പ പാർട്ടിയിൽ നിന്ന് രാജി വെച്ചു. സ്വന്തം പ്രവർത്തനങ്ങളിൽ തന്നെ ഇപ്പോൾ തൃപ്തി തോന്നാത്തതിനാലാണ് തീരുമാനമെന്ന് ബ്രിജേഷ് ഫേസ്ബുക്കിൽ കുറിച്ചു.
"പാർട്ടി എന്നെ ഏൽപിച്ചിരുന്ന പ്രവർത്തനങ്ങളെല്ലാം നന്നായി പൂർത്തിയാക്കാൻ എനിക്ക് കഴിഞ്ഞിരുന്നു. 2014ന് ശേഷം പാർട്ടി കൂടുതൽ പ്രതിസന്ധിയിലായപ്പോഴും ഊർജ്വസ്വലതയോടെ എനിക്ക് പ്രവർത്തിക്കാനായി. ഇപ്പോൾ എന്‍റെ പ്രവർത്തനങ്ങളിൽ തന്നെ തൃപ്തി തോന്നുന്നില്ല" -രാജി വിശദീകരിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് നൽകിയ കത്തിൽ ബ്രിജേഷ് കലപ്പ പറഞ്ഞു. രാജ്യത്ത് അറിയപ്പെടുന്നൊരു പദവിയിലേക്ക് തന്നെ എത്തിച്ചതിൽ പാർട്ടിയോടും നേതാക്കളോടും അദ്ദേഹം നന്ദി പറഞ്ഞു.
ഹിന്ദി, ഇംഗ്ലീഷ് വാർത്താ ചാനലുകളിലെ ചർച്ചകളിൽ കോൺഗ്രസിനെ പ്രതിനിധീകരിക്കുന്നവരിൽ പ്രധാനിയായിരുന്നു ബ്രിജേഷ് കലപ്പ.
1997ലാണ് ബ്രിജേഷ് കോൺഗ്രസിൽ ചേരുന്നത്. 2018ൽ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ കുടകിലെ മടിക്കേരിയിലോ വിരാജ്പേട്ടയിലോ പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ താൽപര്യം പ്രകടിപ്പിച്ചിരുന്നുവെങ്കിലും സീറ്റ് കിട്ടിയിരുന്നില്ല. മുൻ പബ്ലിക് പ്രോസിക്യൂട്ടർ എച്ച്.എസ്. ചന്ദ്രമൗലിക്കാണ് പാർട്ടി ടിക്കറ്റ് നൽകിയത്.
കർണാടകയിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മുഖ്യമന്ത്രി ചന്ദ്രു എന്നറിയപ്പെടുന്ന എച്ച്.എന്‍. ചന്ദ്രശേഖര്‍ രണ്ട് ദിവസം മുമ്പ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിജേഷ് കലപ്പയുടെ രാജി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.