സുപ്രീംകോടതി വിധിക്ക് കോഴ: ഹരജി തള്ളി
text_fieldsന്യൂഡൽഹി: സുപ്രീംകോടതി വിധിക്ക് കോഴ നൽകിയ കേസിെൻറ അന്വേഷണം പ്രത്യേകാന്വേഷണ സംഘത്തിന് വിടണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹരജി തള്ളി. ജസ്റ്റിസുമാരായ ആർ.കെ. അഗർവാൾ, എ.കെ. മിശ്ര, എ.എം. ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിയത്. കഴിഞ്ഞ ദിവസം ഹരജി വിധി പറയാൻ മാറ്റിവെച്ചിരുന്നു.
സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെതിരായ ആരോപണം കോടതിയലക്ഷ്യമാണെന്ന് കോടതി വിലയിരുത്തി. അതേസമയം കോടതിയലക്ഷ്യത്തിന് ഹരജിക്കാരായ കാമിനി ജയ്സ്വാൾ, പ്രശാന്ത് ഭൂഷൺ എന്നിവരെ ശിക്ഷിക്കുന്നില്ലെന്നും മൂന്നംഗ ബെഞ്ച് പറഞ്ഞു. ആരോപണങ്ങൾ അവഹേളനപരമാണ്. എന്നാൽ കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ടു പോകുന്നില്ല. ഇൗ മഹത്തായ സ്ഥാപനത്തിെൻറ ക്ഷേമത്തിന് വേണ്ടി എല്ലാവർക്കും ഒന്നിച്ച് പ്രവർത്തിക്കാം. ഇൗ വിഷയം ഇവിടെ അവസാനിപ്പിക്കുന്നതായും വിധി വായിച്ച് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
ഹരജി തള്ളിക്കൊണ്ട് ഏഴ് നിരീക്ഷണങ്ങളും കോടതി നടത്തിയിട്ടുണ്ട്.
- ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിെൻറ തീരുമാനം ഇൗ ബഞ്ചിനും ബാധകമാണ്.
- എഫ്.െഎ.ആർ ഒരു ജഡ്ജിക്കും എതിരല്ല. അനുമതിയില്ലാതെ ജഡ്ജിമാർക്കെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്യാനുമാകില്ല.
- ഇത് കൃത്യമായി അനുകൂല വിധി നേടാനുള്ള ശ്രമമാണ്. ഇതിൽ രണ്ടാമതൊരു ഹരജി നൽകുന്നത് ശരിയല്ല. ജസ്റ്റിസ് സിക്രിയുെട ബെഞ്ചു മുമ്പാകെ ഇതേ വിഷയത്തിൽ ഹരജി പരിഗണനയിലുള്ള വിവരം ജസ്റ്റിസ് ചേലമേശ്വറിന് അറിയില്ലായിരുന്നു. അത് അറിയിക്കാതെ ഹരജി നൽകിയത് അധാർമികമാണ്.
- ഏത് വിഷയവും ഏത് ബെഞ്ചിനും കൈമാറാൻ ചീഫ് ജസ്റ്റിസിന് കഴിവുണ്ട്.
- മുതിർന്ന അഭിഭാഷകർ നിയമം പരിശോധിക്കാതെയാണ് ഹരജി സമർപ്പിച്ചത്. ഇൗ സ്ഥാപനത്തിെൻറ മഹത്വത്തെ കുറിച്ച് ഇത് അനാവശ്യ സംശയത്തിന് ഇടവരുത്തി.
- എഫ്.െഎ.ആറിൽ കൈക്കൂലി നൽകി എന്ന് ആരോപിക്കുന്ന തിയതിയിലും സമയത്തും കോടതിയിൽ ഇൗ വിഷയം പരിഗണനക്കില്ലായിരുന്നു.
- ആരോപണങ്ങൾ അധിക്ഷേപപരവും കോടതിയലക്ഷ്യവുമാണ്. ഇൗ സ്ഥാപനത്തിെൻറ താത്പര്യം മുൻനിർത്തി കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുന്നില്ല.
സുപ്രീംകോടതിയിൽ നിന്ന് അനുകൂലവിധി കിട്ടാൻ ജഡ്ജിമാർക്കടക്കം കൈക്കൂലി കൊടുത്തതിന് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസിൽ പ്രത്യേക സംഘത്തിെൻറ അന്വേഷണം ആവശ്യപ്പെട്ടാണ് മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ഹരജി സമർപ്പിച്ചത്. നേരത്തെ ഇതേ വിഷയവുമായി ബന്ധപ്പെട്ട് അഡ്വ. കാമിനി ജയ്സ്വാളിെൻറ മറ്റൊരു ഹരജിയിൽ ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. എന്നാൽ ആ വിധി റദ്ദാക്കിയ ചീഫ് ജസ്റ്റിസ് തെൻറ ബെഞ്ചിലല്ലാതെ ഒരു കോടതിയിലും മേലിൽ പുതിയ ഹരജികൾ പരാമർശിക്കരുതെന്ന് സർക്കുലർ ഇറക്കിയിരുന്നു. ചീഫ് ജസ്റ്റിസ് ഭരണഘടന ബെഞ്ചിലാകുേമ്പാൾ രണ്ടാമനായ ജഡ്ജിയുടെ മുന്നിൽ പുതിയ ഹരജികൾ പരാമർശിക്കാമെന്ന കീഴ്വഴക്കമനുസരിച്ചായിരുന്നു കാമിനി ജയ്സ്വാൾ ജസ്റ്റിസ് ചെലമേശ്വറിെൻറ ബെഞ്ചിൽ വിഷയമുന്നയിച്ചതും അനുകൂലവിധി നേടിയെടുത്തതും.
എന്നാൽ, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര കൂടി ആരോപണവിധേയനായ വിഷയം പരിശോധിക്കാൻ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജഡ്ജിമാരടങ്ങുന്ന അഞ്ചംഗ ബെഞ്ച് രൂപവത്കരിക്കണമെന്ന ജസ്റ്റിസ് ചെലമേശ്വറിെൻറ വിധി അസാധുവാക്കാനാണ് ദീപക് മിശ്ര തനിക്കൊപ്പമിരുന്ന ജസ്റ്റിസുമാരായ ജെ. അരുൺ മിശ്ര, ആർ.കെ. അഗർവാൾ, ജെ. ഖൻവിൽകർ എന്നിവരടങ്ങുന്ന ബെഞ്ചുണ്ടാക്കിയത്.
ചീഫ് ജസ്റ്റിസ് ആകുന്നതിന് മുമ്പ് ജസ്റ്റിസ് ദീപക് മിശ്ര അടക്കമുള്ളവരുടെ ബെഞ്ചിൽനിന്ന് സ്വകാര്യ മെഡിക്കൽ കോളജ് മാനേജ്മെൻറുകൾക്ക് അനുകൂല വിധിയുണ്ടാകാൻ കൈക്കൂലി നൽകിയെന്ന് സി.ബി.െഎ രജിസ്റ്റർ ചെയ്ത കേസാണ് വിവാദത്തിന് ആധാരം. ഇൗ കേസിൽ ഒഡിഷ ഹൈകോടതി മുൻ ജസ്റ്റിസ് ഖുദ്ദൂസി അടക്കമുള്ളവരെ സി.ബി.െഎ അറസ്റ്റ് ചെയ്തെങ്കിലും തുടർനടപടിയുണ്ടായില്ലെന്നാണ് പ്രശാന്ത് ഭൂഷൺ സമർപ്പിച്ച ഹരജിയിൽ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.