രസഗുള കഴിച്ചതിന് 11കാരനെ തന്തൂർ അടുപ്പിലേക്ക് തള്ളിയിട്ട് പാചകക്കാരൻ; ഗുരുതര പരിക്ക്
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ബസ്തി ജില്ലയിൽ വിവാഹാഘോഷ ചടങ്ങിനിടെ രസഗുള എടുത്തതിന് 11 വയസ്സുകാരനോട് ക്രൂരത. കാറ്ററിങ് ജീവനക്കാരൻ കത്തുന്ന തന്തൂരി അടുപ്പിലേക്ക് തള്ളിയിട്ടതിനെ തുടർന്ന് കുട്ടിക്ക് ഗുരുതരമായി പൊള്ളലേറ്റു. സംഭവത്തിൽ കാറ്ററിങ് ജീവനക്കാരനെതിരെ പൊലീസ് കേസെടുത്തു.
ഗുരുതരമായി പരിക്കേറ്റ കുട്ടിലെ ലഖ്നോവിലെ മെഡിക്കൽ കോളജിലേക്ക് മാറ്റി. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഗോണ്ട ജില്ലയിലെ താമസക്കാരനായ സന്തോഷിന്റെ മകൻ ചമനാണ് പരിക്കേറ്റത്. രണ്ടാം ക്ലാസിൽ പഠിക്കുന്ന ചമൻ ബസ്തി ജില്ലയിൽ തന്റെ മാതാവിന്റെ ബന്ധുക്കൾക്കൊപ്പമായിരുന്നു താമസം.
മുത്തശ്ശിയോടൊപ്പമാണ് ബുധനാഴ്ച കുട്ടി ഗ്രാമത്തിലെ ഒരു ബന്ധുവിന്റെ വിവാഹ ചടങ്ങിനെത്തിയത്. തുടർന്ന് കുട്ടി പാത്രത്തിൽനിന്നും രസഗുളകൾ കഴിക്കാൻ തുടങ്ങി. കൂടുതൽ രസഗുള കഴിച്ചതോടെ കാറ്ററിങ് ജീവനക്കാരൻ കുട്ടിയോട് ദേഷ്യപ്പെട്ടിരുന്നു. പിന്നാലെ ഇയാൾ കുട്ടിയെ തന്തൂരി അടുപ്പിന് സമീപത്തേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഇതിനിടെ നടന്ന പിടിവലിക്കിടെ കുട്ടി കത്തുന്ന കനലുകളിലേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം.
കുട്ടിയുടെ കരച്ചിൽ കേട്ട ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് കുട്ടിയെ പുറത്തെടുത്തെങ്കിലും ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പ്രതിയായ പാചകക്കാരൻ ഒളിവിൽ പോയി. ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുത്തതായും തെരച്ചിൽ ഊർജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

