ഐ.എസ്.ആർ.ഒ ആസ്ഥാനത്ത് വ്യാജ ബോംബ് ഭീഷണി
text_fieldsബംഗളൂരു: ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐ.എസ്.ആർ.ഒക്ക് (ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ) ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വ്യാഴാഴ്ച ബംഗളൂരുവിലെ ഐ.എസ്.ആ.ർഒ ആസ്ഥാനത്ത് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്.
സ്ഫോടനം നടത്തുമെന്നാണ് അജ്ഞാത സന്ദേശത്തിൽ ഉള്ളത്. തുടർന്ന് നിശ്ചിത സുരക്ഷാ നടപടിക്രമങ്ങൾ പ്രകാരം കെട്ടിടങ്ങളിലും പരിസരങ്ങളിലും ഉൾപ്പെടെ വിശദ പരിശോധന നടത്തിയ ശേഷം ഭീഷണി വ്യാജമാണെന്ന് അധികൃതർ സ്ഥിരീകരിച്ചു.
സന്ദേശം ലഭിച്ച ഉടൻ തന്നെ ബോംബ് സ്ക്വാഡ്, ആന്റി-സാബോറ്റേജ് ടീം, സ്നിഫർ ഡോഗ് സ്ക്വാഡ് എന്നിവരും സഞ്ജയ്നഗർ പൊലീസും എത്തിയാണ് വിശദ പരിശോധന നടത്തിയത്. സംഭവത്തിൽ സന്ദേശം അയച്ചവരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തിന് അകത്തു നിന്നാണോ പുറത്തു നിന്നാണോ ഭീഷണി സന്ദേശം ലഭിച്ചതെന്ന് വ്യക്തമല്ല.
കഴിഞ്ഞയാഴ്ച കർണാടകയിൽ കോടതികൾക്കു നേരെയും ബോംബ് ഭീഷണിയുണ്ടായി. അതിന്റെ തുടർച്ചയാണോ ഐ.എസ്.ആർ.ഒയിലും ഉണ്ടായതെന്ന് സംശയിക്കുന്നു.
വിവിധ ജില്ലകളിലെ കോടതികളിൽ തുടർച്ചയായുണ്ടായ ബോംബ് ഭീഷണികൾ പിന്നീട് വ്യാജമെന്ന് അധികൃതർ സ്ഥിരീകരിക്കുകയായിരുന്നു. കാർവാർ, ബാഗൽകോട്ട്, ഉഡുപ്പി ജില്ല കോടതികളിലാണ് ഇമെയിൽ വഴി ഭീഷണി സന്ദേശങ്ങൾ ലഭിച്ചത്.
കാർവാറിലെ പ്രിൻസിപ്പൽ ജില്ല ആൻഡ് സെഷൻസ് കോടതിയിലെ ഇ-അഡ്മിനിസ്ട്രേഷൻ ഓഫിസ്, റെക്കോർഡ് റൂം എന്നിവിടങ്ങളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം.
ബാഗൽകോട്ട് ജില്ല കോടതിയിൽ ഇ-സർവിസ് സെന്ററിലും റെക്കോർഡ് റൂമിലുമായി അഞ്ച് ബോംബുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉച്ചക്ക് 2.10-ന് പൊട്ടിത്തെറിക്കുമെന്നും ഭീഷണിയുണ്ടായിരുന്നു. ഉഡുപ്പി കോടതിയിൽ രണ്ടാമത്തെ തവണയാണ് ഇത്തരത്തിൽ ഭീഷണി സന്ദേശം ലഭിക്കുന്നത്.
പൊലീസും ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്പോസൽ സ്ക്വാഡും, ഡോഗ് സ്ക്വാഡും എത്തി കോടതി സമുച്ചയങ്ങളിലും പരിസരങ്ങളിലും വിശദ പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളോ സംശയാസ്പദമായ വസ്തുക്കളോ കണ്ടെത്താനായില്ല.
അതേസമയം, ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ കർശനമാക്കിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും സന്ദേശം അയച്ചവരെ കണ്ടെത്താൻ സൈബർ വിഭാഗം അന്വേഷണം ഊർജിതമാക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

