ശ്രീനഗർ: ഷോപിയാൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് സിവിലിയൻമാരുടെ മൃതദേഹങ്ങൾ 70 ദിവസങ്ങൾക്ക് ശേഷം കണ്ടെടുത്തു. ബാരമുള്ള ജില്ലയിലെ ശ്മശാനത്തിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പിന്നീട് ബന്ധുക്കൾക്ക് വിട്ടുനൽകി.
ഇംതിയാസ് അഹമ്മദ്, അബ്റാർ അഹമ്മദ്, മുഹമ്മദ് ഇബറാർ എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇവരെ തീവ്രവാദികളെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിൽ വധിക്കുകയായിരുന്നു.
സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. ഇതുകണ്ട ഇവരുടെ ബന്ധുക്കൾ ബന്ധപ്പെടുകയും മൃതദേഹങ്ങൾ തിരിച്ചറിയുകയുമായിരുന്നു. ബന്ധുക്കളുടെ ഡി.എൻ.എ സാമ്പിളുകൾ പരിശോധിച്ചതിന് ശേഷമാണ് മൃതദേഹങ്ങൾ കൈമാറിയത്.
ഷോപിയാനിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരുടെ തീവ്രവാദ ബന്ധം തെളിയിക്കുന്നതിനുള്ള ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ഏറ്റുമുട്ടൽ കൊലയിൽ ഇപ്പോഴും അന്വേഷണം തുടരുകയാണ്. പ്രാഥമിക അന്വേഷണത്തിൽ ഏറ്റുമുട്ടലിൽ അഫ്സപ നിയമത്തിൻെറ പല വകുപ്പുകളും ലംഘിക്കപ്പെട്ടതായും കണ്ടെത്തിയിരുന്നു.