ഹൗറ തീരത്ത് രണ്ട് ആൺകുട്ടികളുടെ മൃതദേഹം; കൊലപാതകമെന്ന് ബന്ധുക്കൾ
text_fieldsപശ്ചിമ ബംഗാളിലെ ഹൗറയിൽ ഗംഗാ നദിയുടെ തീരത്ത് നിന്ന് പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച വൈകുന്നേരം കണ്ടെത്തി. കുട്ടികളെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് മരിച്ച ആൺകുട്ടികളിൽ ഒരാളുടെ അമ്മ പറഞ്ഞു. എട്ടും 12ഉം വയസുള്ള രണ്ട് ആൺകുട്ടികളും ബന്ധുക്കളാണ്. ഒരു ദിവസം മുമ്പ് ഇരുവരെയും കാണാതായിരുന്നു. ഇവരെ അന്വേഷിക്കുന്നതിനിടെയാണ് നദീതീരത്ത് മൃതദേഹം കണ്ടെത്തിയത്. തന്‍റെ മകളെ മൂന്ന് മാസങ്ങൾക്ക് മുമ്പ് തട്ടിക്കൊണ്ടുപോയ ആളാണ് മകനെയും ബന്ധുവായ ആൺകുട്ടിയെയും കൊലപ്പെടുത്തിയതെന്ന് കുട്ടികളിൽ ഒരാളുടെ അമ്മയായ റാണി ഖാത്തൂൺ പറഞ്ഞതായി ‘ഇന്ത്യ ടുഡേ’ റിപ്പോർട്ട് ചെയ്തു.
“തിങ്കളാഴ്ച ഞാൻ ജോലിക്ക് പോകുമ്പോൾ എന്റെ കുട്ടി ഉറങ്ങുകയായിരുന്നു. ഞാൻ പോകുന്നതിന് മുമ്പ് പ്രഭാതഭക്ഷണം ഉണ്ടാക്കി അവർക്ക് നൽകി. ദിവസം മുഴുവൻ അവർ അയൽപക്കത്ത് കളിച്ചു. അവൻ എന്റെ സഹോദരിയുടെ മകനോടൊപ്പം അടുത്തുള്ള മസ്ജിദിലേക്ക് ഇഫ്താറിനായി പേകാൻ തീരുമാനിച്ചിരുന്നു. അന്നുമുതൽ അവരെ കാണാതായി" -ഖാത്തൂൺ പറഞ്ഞു.
കുട്ടികളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് പൊലീസ് സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് കുട്ടികൾ മരിച്ച വിവരം അറിഞ്ഞതെന്നും അവർ കൊല്ലപ്പെട്ടതാണെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

