'ജനാധിപത്യത്തിന് കളങ്കം'; യു.എ.പി.എ പിൻവലിക്കണം, സ്വകാര്യ ബില്ലുമായി തരൂർ
text_fieldsന്യൂഡൽഹി: യു.എ.പി.എക്കെതിരെ സ്വകാര്യ ബില്ലുമായി ശശി തരൂർ എം.പി. നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന് തരൂർ പറയുന്നു. യു.എ.പി.എ ചുമത്തുന്നവരിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വളരെ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
യു.എ.പി.എയിലെ 66 ശതമാനം കേസുകളിലും അക്രമപ്രവർത്തനങ്ങളൊന്നുമില്ല. യു.എ.പി.എയിൽ 56 ശതമാനം കേസുകളിലും ചാർജ് ഷീറ്റ് സമർപ്പിച്ചിരിക്കുന്നത് രണ്ട് വർഷത്തിന് ശേഷമാണ്. 2014ന് ശേഷം ആകെയുള്ള യു.എ.പി.എ കേസുകളിൽ ആളുകൾ ശിക്ഷിക്കപ്പെട്ടത് 2.4 ശതമാനം കേസുകളിൽ മാത്രമാണ്. അതുകൊണ്ട് യു.എ.പി.എ ജനാധിപത്യത്തിന് കളങ്കമാണെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു.
യു.എ.പി.എ അധികാര ദുർവിനിയോഗത്തിന് വാതിൽ തുറന്നിട്ടിരിക്കുകയാണ്. വ്യക്തികളേയും സംഘടനകളേയും തീവ്രവാദികളെന്ന് മുദ്രകുത്താൻ നിയമം സഹായിക്കുന്നുണ്ടെന്നും തരൂർ സ്വകാര്യ ബില്ലിൽ പറയുന്നു. അടിച്ചമർത്താനുള്ള ആയുധമായി ഇന്ന് യു.എ.പി.എ മാറിയിട്ടുണ്ട്. ജനങ്ങളെ എത്രകാലം വേണമെങ്കിലും ജയിലിലിടാനും നിയമത്തെ ഭരണകൂടം ഉപയോഗിക്കുന്നുണ്ട്. നിയമം മൂലം ജനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം സ്വകാര്യ ബില്ലിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.