കർണാടകയിൽ ബ്ലാക്ക് ഫംഗസും പിടിമുറുക്കുന്നു; ചികിത്സ കിട്ടാതെ രോഗികൾ വലയുന്നു
text_fieldsബംഗളൂരു: കോവിഡ് വ്യാപനത്തിനിടെ ആശങ്ക ഉയർത്തി സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗബാധ പിടിമുറുക്കുന്നു. സംസ്ഥാനത്താകെ 500ലധികം പേരിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളതെന്നാണ് അനൗദ്യോഗിക കണക്കുകൾ. എത്രപേർക്ക് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചുവെന്ന കൃത്യമായ കണക്ക് ലഭിക്കാത്തതും ചികിത്സക്കുള്ള മരുന്നിെൻറയും ആശുപത്രി കിടക്കയുടെയും ലഭ്യതക്കുറവും ആശങ്ക ഉയർത്തുകയാണ്. ബംഗളൂരു നഗരത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഏറെ പ്രതിസന്ധിയുണ്ടാക്കുന്നത്. നഗരത്തിൽ മാത്രം 250ലധികം പേർക്ക് ഇതുവരെ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
എന്നാൽ, യഥാർഥത്തിൽ ബംഗളൂരുവിൽ മാത്രം 400ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടാകുമെന്നാണ് അനൗദ്യോഗിക കണക്കുകൾ. കോവിഡ് രോഗമുക്തി നേടിയവരിലാണ് കൂടുതലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസം നഗരത്തിൽ േകാവിഡ് രോഗബാധിതർ അല്ലാത്ത രണ്ടുപേരിലും രോഗം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച മാത്രം ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച് ഒമ്പതുപേർ മരിച്ചതിൽ മൂന്നുപേർ ബംഗളൂരുവിലാണ്. മൈസൂരു, മംഗളൂരു, ഉഡുപ്പി, ഹുബ്ബള്ളി, കലബുറഗി, ഹാസൻ എന്നീ ജില്ലകളിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്. ധാർവാഡിൽ മാത്രം 18ഒാളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള ചികിത്സക്കായി കേന്ദ്രത്തോട് സംസ്ഥാന സർക്കാർ ആംഫോടെറിസിൻ -ബി 20,000 വയൽ മരുന്നാണ് ആവശ്യപ്പെട്ടതെങ്കിലും, 1270 വയൽ മരുന്ന് മാത്രമാണ് നൽകിയത്. ഇതിനാൽതന്നെ രോഗികൾക്ക് ചികിത്സ നൽകാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ഒാക്സിജൻ കോൺസ്ട്രേറ്ററുകളിലും മറ്റും ഉപയോഗിക്കുന്നത് പൈപ്പ് വെള്ളമായതിനാലും ഫംഗസ് ബാധക്ക് സാധ്യതയുണ്ടെന്നാണ് കോവിഡ് ടാസ്ക് ഫോഴ്സ് അഭിപ്രായപ്പെട്ടത്. കോവിഡ് ബാധിച്ച പ്രമേഹരോഗികളിലും രോഗം സ്ഥിരീകരിക്കുന്നുണ്ട്.
സ്റ്റിറോയിഡുകളുടെ ഉപയോഗവും രോഗത്തിന് കാരണമാകുകയാണ്. ബ്ലാക്ക് ഫംഗസ് സ്ഥിരീകരിക്കുന്നവർക്ക് രണ്ടാഴ്ചത്തെ ആശുപത്രി ചികിത്സയും ആവശ്യമെങ്കിൽ ഐ.സി.യുവിലെ പരിചരണവും അത്യാവശ്യമാണ്. എന്നാൽ, ബംഗളൂരുവിൽ ഉൾപ്പെടെ ഇത്തരം രോഗബാധിതരെ ചികിത്സിക്കാൻ കിടക്ക ഒഴിവില്ല. രോഗം ഗുരുതരമായി തലച്ചോറിനെ ബാധിച്ചാൽ മരണം സംഭവിക്കും. ഇതിനുമുമ്പായി ചികിത്സ നൽകേണ്ടതുണ്ട്. മിേൻറാ നേത്ര രോഗ ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ച 80 രോഗികളിൽ 50 പേരെയാണ് ചികിത്സിക്കുന്നത്. ബാക്കിയുള്ളവരെ കിടക്ക ഒഴിവില്ലാത്തതിനാൽ പ്രവേശിപ്പിക്കാനായിട്ടില്ല. ശിവാജി നഗർ ബൗറിങ് ആശുപത്രിയിൽ 35 കിടക്കകൾ മാറ്റിവെച്ചിട്ടുണ്ടെങ്കിലും ഒഴിവില്ല. സെൻറ് ജോൺസ് മെഡിക്കൽ കോളജിൽ 53 രോഗികൾ ചികിത്സയിലുണ്ട്. കിടക്ക ഒഴിവില്ലാത്തതിനാൽ ഇവിടെയും പുതിയ ആളുകളെ പ്രവേശിപ്പിക്കുന്നത് നിർത്തിവെച്ചിരിക്കുകയാണ്. വിദഗ്ധ ഡോക്ടർമാരുടെ ചികിത്സ ആവശ്യമായതിനാൽതന്നെ ആശുപത്രികളിലെ പ്രവർത്തനവും താളംതെറ്റുകയാണ്.
ബംഗളൂരു മെഡിക്കൽ സെൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇവിടെ 80ലധികം പേരാണ് ചികിത്സയിലുള്ളത്. എച്ച്.സി.ജി ആശുപത്രിയിൽ 36 പേരും ചികിത്സയിലുണ്ട്. ഇതുവരെ സംസ്ഥാനത്ത് 14 പേർ മരിച്ചത് ബ്ലാക്ക് ഫംഗസിനെതുടർന്നാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു പേർക്ക് കാഴ്ചശക്തിയും നഷ്ടമായി. ലോക്ഡൗണിനെ തുടർന്ന് കോവിഡ് കേസുകൾ കുറഞ്ഞുതുടങ്ങിയെങ്കിലും ബ്ലാക്ക്് ഫംഗസ് രോഗം കൂടുതൽ പേർക്ക് സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുകയാണ്. ബ്ലാക്ക് ഫംഗസ് ലക്ഷണത്തോടെ ആശുപത്രികളിൽ കയറിയിറങ്ങുന്നവരുടെ എണ്ണവും ബംഗളൂരു നഗരത്തിൽ കൂടുകയാണ്. എവിടെയും കിടക്ക ഒഴിവില്ലാത്തതിനാൽതന്നെ ചികിത്സയും ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.