ബംഗാളിലെ ബി.ജെ.പി മുന്നേറ്റം വെറും ട്രെൻഡ്, അന്തിമ ഫലമല്ല; ആത്മവിശ്വാസം കൈവിടാതെ കോൺഗ്രസ്
text_fieldsന്യൂഡൽഹി: പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കെ ബി.ജെ.പിയുടെ മുന്നേറ്റത്തെ തള്ളി കോൺഗ്രസ്. നിലവിൽ പുറത്തുവരുന്നത് പ്രാഥമിക സൂചനകൾ മാത്രമാണെന്നും ഇത് അന്തിമ ഫലമായി കാണേണ്ടതില്ലെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര പ്രതികരിച്ചു. ബംഗാളിൽ ബി.ജെ.പി വലിയ വിജയത്തിലേക്ക് നീങ്ങുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്ന പശ്ചാത്തലത്തിലാണ് കോൺഗ്രസിന്റെ പ്രതികരണം.
'ഇപ്പോൾ കാണുന്നത് ട്രെൻഡുകൾ മാത്രമാണ്, അന്തിമ ഫലമല്ല. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിലവിലെ ചിത്രത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കാം' പവൻ ഖേര മാധ്യമങ്ങളോട് പറഞ്ഞു. മിക്ക മണ്ഡലങ്ങളിലും പോസ്റ്റൽ വോട്ടുകളും ആദ്യഘട്ട വോട്ടുകളുമാണ് ഇപ്പോൾ എണ്ണിക്കഴിഞ്ഞിരിക്കുന്നത്. വരും മണിക്കൂറുകളിൽ തൃണമൂൽ കോൺഗ്രസും കോൺഗ്രസും ഉൾപ്പെടുന്ന സഖ്യം നില മെച്ചപ്പെടുത്തുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. ബി.ജെ.പി അമിതാവേശം കാണിക്കേണ്ടതില്ലെന്നും ജനവിധി കൃത്യമായി പുറത്തുവരാൻ ഇനിയും സമയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബംഗാളിൽ മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ പിന്നിലാക്കി ബി.ജെ.പി പലയിടത്തും മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ പ്രകടമാകുന്നത്. എന്നാൽ, പൂർണ്ണമായ ചിത്രം വ്യക്തമാകുന്നതിന് മുൻപ് തോൽവി സമ്മതിക്കാൻ കോൺഗ്രസോ തൃണമൂൽ കോൺഗ്രസോ തയാറായിട്ടില്ല. പശ്ചിമ ബംഗാളിൽ ഭരണമാറ്റം ഉണ്ടാകുമോ അതോ മമത തന്നെ അധികാരം നിലനിർത്തുമോ എന്ന് അറിയാൻ രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

