അതെല്ലാം ബി.ജെ.പിയുടെ പണം: കർണാടകയിൽ നിന്ന് 82 കോടി പിടിച്ചെടുത്ത സംഭവത്തിൽ ഡി.കെ. ശിവകുമാർ
text_fieldsഅതെല്ലാം ബി.ജെ.പിയുടെ പണം: കർണാടകയിൽ നിന്ന് 82 കോടി പിടിച്ചെടുത്ത സംഭവത്തിൽ ഡി.കെ. ശിവകുമാർ ബംഗളൂരു: കർണാടകയിൽ നിന്ന് ഇ.ഡി റെയ്ഡിനിടെ 82കോടി രൂപ പിടിച്ചെടുത്ത സംഭവത്തിൽ മറുപടിയുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. പണം കോൺഗ്രസിന്റെതാണെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. എന്നാൽ അഴിമതിയുടെ സ്ഥാപകരാണ് ബി.ജെ.പി എന്നായിരുന്നു ശിവകുമാറിന്റെ ആരോപണം. പിടിച്ചെടുത്ത പണം മുഴുവൻ ബി.ജെ.പി നേതാക്കളുടെതാണെന്നും കോൺഗ്രസ് നേതാവ് തിരിച്ചടിച്ചു. ''ബി.ജെ.പിയാണ് ഈ അഴിമതിയത്രയും നടത്തിയത്. ബി.ജെ.പി ആണ് അഴിമതി കണ്ടുപിടിച്ചത് തന്നെ. അത്കണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജനം അവരെ തൂക്കിയെറിഞ്ഞത്. കണ്ടെടുത്ത പണം ബി.ജെ.പി നേതാക്കളുടെതാണ്. കോൺഗ്രസ് സർക്കാരിന് അതുമായി ഒരുബന്ധവുമില്ല.''ശിവകുമാർ പറഞ്ഞു.
ഒക്ടോബർ 12ന് കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന, ന്യൂഡൽഹി എന്നിവിടങ്ങളിലെ സർക്കാർ കോൺട്രാക്ടർമാർ, റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് എന്നിവരുടെ വീടുകളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ഏതാണ്ട് 94 കോടി രൂപയോളം കണ്ടെടുത്തു. ഇതിൽ എട്ടുകോടിയുടെ ഡയമണ്ട് ആഭരണങ്ങളും ഉൾപ്പെടുത്തും. 30 ആഡംബര റിസ്റ്റ് വാച്ചുകളും കണ്ടുകെട്ടിയതിൽ ഉൾപ്പെടും. കർണാടക കോൺട്രാക്ടറുടെ അടുത്ത ബന്ധുവിന്റെ വീട്ടിൽ നിന്ന് 42 കോടിയും പിടിച്ചെടുത്തിരുന്നു. സംസ്ഥാന സർക്കാരിന്റെ അഴിമതിയെ കുറിച്ച് കഴിഞ്ഞ വർഷം മോദിക്ക് പരാതി നൽകിയ കോൺട്രാക്ടർമാരിൽ ഒരാളാണ് അംബികപതി.
ഞായറാഴ്ച ബംഗളൂരു ബിൽഡറുടെ വീട്ടിൽ നിന്ന് 40 കോടിയും പിടിച്ചെടുത്തു. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കണ്ടെത്താനുള്ള എ.ടി.എം മെഷീനായാണ് കർണാടകയെ കോൺഗ്രസ് കാണുന്നതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം. പിടിച്ചെടുത്ത പണം മുഴുവൻ കോൺഗ്രസിന്റെതാണെന്നും ആരോപണമുയർന്നു. അന്വേഷണത്തിൽ ഇത് തെളിയുമെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുകയാണെന്നും ബി.ജെ.പി നേതാവ് സി.ടി. രവി പറഞ്ഞിരുന്നു. ''ഉപമുഖ്യമന്ത്രി പറയുന്നത് പണമെല്ലാം ബി.ജെ.പിയുടെത് ആണെന്നാണ്. അതെ കുറിച്ച് അന്വേഷിച്ച് തെളിവ് കൊണ്ടുവരട്ടെ. അത്തരം ആളുകളെ തീർച്ചയായും ശിക്ഷിക്കും.''-എന്നായിരുന്നു ഡി.കെ.യുടെ ആരോപണത്തെ കുറിച്ച് ബി.ജെ.പി നേതാവ് സദാനന്ദ ഗൗഡയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

