അഭിമാന പോരിൽ ബി.ജെ.പിക്ക് ആശ്വാസം; മിൽകിപൂരിൽ വിജയം
text_fieldsചന്ദ്രഭൻ പാസ്വാൻ
ലഖ്നോ: വാശിയേറിയ മത്സരം നടന്ന ഉത്തർപ്രദേശിലെ മിൽകിപൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ (എസ്.പി) പരാജയപ്പെടുത്തി ബി.ജെ.പി. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 61,710 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പിയുടെ ചന്ദ്രഭാനു പാസ്വാൻ എസ്.പിയുടെ അജിത് പ്രസാദിനെ പരാജയപ്പെടുത്തിയത്. 146397 വോട്ടുകളാണ് ബി.ജെ.പി നേടിയത്. അജിത് പ്രസാദിന് 84687 വോട്ടുകൾ ലഭിച്ചു.
അയോധ്യ ജില്ലയിലെ പട്ടികജാതി സംവരണ മണ്ഡലമായ മിൽകിപൂർ സീറ്റിൽ കടുത്ത പോരാട്ടമാണ് നടന്നത്. 2022 നിയമസഭ തെരഞ്ഞെടുപ്പിൽ അയോധ്യ ജില്ലയിൽ ബി.ജെ.പി പരാജയപ്പെട്ട ഏക സീറ്റാണ് മിൽകിപൂർ. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഗോരഖ്നാഥിനെയാണ് അവദേശ് പ്രസാദ് പരാജയപ്പെടുത്തിയത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാമക്ഷേത്രം നിലനിൽക്കുന്ന അയോധ്യ (ഫൈസാബാദ്) ലോക്സഭ സീറ്റിൽ എസ്.പിയുടെ അവദേശ് പ്രസാദ് വിജയിച്ചതിനെ തുടർന്നാണ് മിൽകിപൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
തെരഞ്ഞെടുപ്പ് വിജയത്തെ 2027 ലെ യു.പി നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള "ട്രെയിലർ" എന്നാണ് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ വിശേഷിപ്പിച്ചത്. അടുത്ത തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടി അപ്രസക്തമാകുമെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

