ബി.ജെ.പി നേതാക്കളോട് പണം ചോദിക്കാൻ മാത്രം വളർന്നോ? ഭക്ഷണത്തിന് പണം ചോദിച്ചതിന് കലാപം ഉണ്ടാക്കുമെന്നും ഹോട്ടൽ ഉടമക്ക് ഭീഷണി
text_fieldsചെന്നൈ: ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനുശേഷം കാശ് കൊടുക്കാതെ ഭീഷണിപ്പെടുത്തിയ മൂന്ന് ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍. ചെന്നൈ റായപേട്ടയിലെ സൈയിദ് അബൂബക്കർ ഹോട്ടലിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഹോട്ടൽ ഉടമയുടെ പരാതിയെ തുടർന്ന് ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്‌കര്‍, പ്രസിഡന്‍റ് പുരുഷോത്തമന്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും സുഹൃത്ത് സൂര്യക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
തിങ്കളാഴ്ച രാത്രി മദ്യപിച്ചെത്തിയ സംഘം ചിക്കൻ ഫ്രൈഡ് റൈസ് നൽകാൻ ആവശ്യപ്പെട്ടു. കട അടക്കുകയാണെന്ന് പറഞ്ഞെങ്കിലും ഇവർ ബി.ജെ.പി പ്രവർത്തകരാണെന്ന് പറഞ്ഞ് നിർബന്ധിച്ച് ഭക്ഷണം പാകം ചെയ്യിക്കുകയായിരുന്നു. ഭക്ഷണം കഴിച്ചതിന് ശേഷം മടങ്ങാനൊരുങ്ങിയ ഇവരോട് ഹോട്ടൽ ജീവനക്കാർ പണം ചോദിച്ചു. ബി.ജെ.പി നേതാക്കളോട് പണം ചോദിക്കാന്‍ മാത്രം വളര്‍ന്നോയെന്ന് മൂന്ന് പേരും ഭീഷണി മുഴക്കുകയായിരുന്നു.
കാശ് ചോദിച്ച ഉടമയോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സഹായി വിളിക്കുമെന്നും തങ്ങള്‍ വിചാരിച്ചാല്‍ മുത്തയ്യ തെരുവില്‍ മിനിറ്റുകള്‍ക്കകം വർഗീയ കലാപമുണ്ടാക്കാന്‍ കഴിയുമെന്നും ഇവർ പറഞ്ഞു. തുടര്‍ന്ന് ഉടമ പൊലീസിനെ വിളിക്കുകയായിരുന്നു. പൊലീസ് ബി.ജെ.പി നേതാക്കളെ കസ്റ്റഡിയില്‍ എടുത്തു. വധഭീഷണി മുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ് എടുത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.