മോദിയുടെ നേട്ടങ്ങൾ വിവരിച്ച് ബി.ജെ.പി പുറത്തിറക്കിയ വിഡിയോയിൽ അമേരിക്കൻ നഗരം ലോസ് ആഞ്ചലെസും VIDEO
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ബി.ജെ.പി പുറത്തിറക്കിയ വിഡിയോ വിവാദത്തിൽ. മോദിയുടെ നേട്ടങ്ങൾ വിവരിച്ചുകൊണ്ടുള്ള വിഡിയോയിൽ അമേരിക്കൻ നഗരം ലോസ് ആഞ്ചലെസിന്‍റെ ദൃശ്യങ്ങൾ ഉൾപ്പെട്ടത് സോഷ്യൽ മീഡിയ കൈയ്യോടെ പിടിച്ചു.
ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ നിന്നും പങ്കുവെച്ച വിഡിയോയിലാണ് 'അബദ്ധം' കയറിക്കൂടിയത്. രണ്ട് മിനിറ്റ് 42 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോയിൽ 2 മിനിറ്റ് 23സെക്കൻഡിലാണ് ലോസ് ആഞ്ചലെസ് നഗരത്തിന്‍റെ ചിത്രം ഇടം പിടിച്ചത്. ബ്രിട്ടീഷ് സ്റ്റോക് ഫോേട്ടാ ഏജൻസിയായ അലാമിക്കായി പകർത്തിയ ചിത്രമാണിത്.
പ്രസ്തുത ദൃശ്യങ്ങൾ മറ്റുവിഡിയോകളിലും വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്. വിഡിയോയിലെ തെറ്റ് പലരും ചൂണ്ടിക്കാട്ടിയെങ്കിലും ബി.ജെ.പി വിഡിയോ പിൻവലിച്ചിട്ടില്ല. വിഡിയോയിൽ മോദിയെ വലിയ പരിഷ്കർത്താവും ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ വികസിപ്പിച്ച വ്യക്തിയുമായാണ് അവതരിപ്പിക്കുന്നത്.
അടുത്തിടെ യു.പി സർക്കാറിന്‍റെ വികസന സപ്ലിമെന്‍റിൽ ബംഗാളിലെ മേൽപ്പാലത്തിന്‍റെ ചിത്രം ഉൾപ്പെട്ട സംഭവം ഏറെ വിവാദമായിരുന്നു. ഒടുവിൽ തെറ്റുപറ്റിയത് തങ്ങൾക്കാണെന്ന് സമ്മതിച്ച് ഇന്ത്യൻ എക്സ്പ്രസ് രംഗത്തെത്തിയതോടെയാണ് വിവാദം ഒരുവിധം കെട്ടടങ്ങിയത് . പത്രത്തിന്‍റെ വാരാന്ത്യപതിപ്പായ സൺഡേ എക്സ്പ്രസിലാണ് യു.പി സർക്കാറിന്‍റെ മൂന്ന് പേജ് മുഴുനീള പരസ്യം പ്രസിദ്ധീകരിച്ചത്.