പഞ്ചാബ് ലക്ഷ്യമിട്ട് ബി.ജെ.പി; പുതിയ കാമ്പയിനുമായി പാർട്ടി നേതൃത്വം
text_fieldsചണ്ഡീഗഡ്: 2027ൽ നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമിട്ട് ബി.ജെ.പി. വോട്ട് ഉറപ്പിക്കുന്നതിന്റെ ഭാഗമായി ലുധിയാനയിലെ ഗിയാസ്പുരയിൽ ഇന്ന് സംഘടിപ്പിക്കുന്ന 'പൂർവ്വാഞ്ചൽ സമ്മാൻ റാലി'യിൽ ഹരിയാന മുഖ്യമന്ത്രി 'നായബ് സിങ് സൈനി' ജനങ്ങളെ അഭിസംബോധനം ചെയ്ത് സംസാരിക്കും.
ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്ന് പഞ്ചാബിലെ വ്യവസായ നഗരങ്ങളിൽ കുടിയേറിയ 'പൂർവ്വാഞ്ചൽ' വിഭാഗത്തെ പാർട്ടിയോട് അടുപ്പിക്കുകയാണ് റാലിയുടെ പ്രധാന ലക്ഷ്യം. ലുധിയാനയിലെ 14 ലോക്സഭാ മണ്ഡലങ്ങളിലായി ഏകദേശം 19 ലക്ഷത്തോളം കുടിയേറ്റ വോട്ടർമാരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇവരെ ഒരു ഏകീകൃത വോട്ട് ബാങ്കായി മാറ്റാനാണ് ബി.ജെ.പി ശ്രമിക്കുന്നത്.
ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയെ കൂടാതെ പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ സുനിൽ ജാഖർ, വർക്കിങ് പ്രസിഡന്റ് അശ്വനി ശർമ്മ എന്നിവരും റാലിയിൽ പങ്കെടുക്കുന്നുണ്ട്. ലുധിയാനയിലെ സാഹ്നേവാൾ, ലുധിയാന ഈസ്റ്റ്, വെസ്റ്റ്, സൗത്ത്, നോർത്ത് എന്നീ മണ്ഡലങ്ങളിലെ വോട്ടർമാരെ കൂടെ നിർത്താനാണ് ബി.ജെ.പി നീക്കം. ലുധിയാനക്ക് പുറമെ ജലന്ധർ, അമൃത്സർ, ഫഗ്വാര, ബട്ടിൻഡ തുടങ്ങിയ നഗരങ്ങളിലും ഈ വിഭാഗത്തിന് വലിയ സ്വാധീനമുണ്ട്.
അടുത്തിടെ പഞ്ചാബിൽ കുടിയേറ്റ തൊഴിലാളികൾക്ക് നേരെ നടന്ന അക്രമ സംഭവങ്ങൾ ബി.ജെ.പി റാലിയിൽ രാഷ്ട്രീയ ആയുധമാക്കാൻ സാധ്യതയുണ്ട്. അയൽ സംസ്ഥാനത്തെ ഒരു മുഖ്യമന്ത്രിയെ തന്നെ പ്രചാരണത്തിന് എത്തിക്കുന്നതിലൂടെ, തങ്ങൾ കുടിയേറ്റക്കാരുടെ ശബ്ദമാണെന്ന് വ്യക്തമായ സന്ദേശം നൽകാനാണ് പാർട്ടി ശ്രമിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

