രാമക്ഷേത്ര ഉദ്ഘാടനം; ക്ഷണം നിരസിച്ചതിൽ കോൺഗ്രസ് ഖേദിക്കുമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ കോൺഗ്രസിനെതിരെ വിമർശനവുമായി ബി.ജെ.പി. തീരുമാനത്തിൽ കോൺഗ്രസ് ഖേദിക്കുമെന്നും കോൺഗ്രസ് പാർട്ടി സോണിയ ഗാന്ധിയുടെയും മല്ലികാർജുൻ ഖാർഗെയുടേയും വാക്ചാതുര്യത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നുമായിരുന്നു ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ ഹർദീപ് സിങ് പുരിയുടെ പരാമർശം.
ശ്രീരാമന്റെ അസ്ഥിത്വത്തിൽ തന്നെ സംശയം പ്രകടിപ്പിച്ച കോൺഗ്രസ് രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ ക്ഷണം നിരസിച്ചതിൽ ആശ്ചര്യപ്പെടാനില്ലെന്ന് ബി.ജെ.പി നേതാവ് നളിൻ കോഹ്ലി പ്രതികരിച്ചു. അയോധ്യയിൽ ക്ഷേത്രത്തിനായി കോൺഗ്രസ് ഭരിച്ചിരുന്ന കാലത്ത് ഒരു നീക്കവും നടന്നിട്ടില്ലെന്നും അവർ ശ്രീരാമൻ്റെ അസ്ഥിത്വത്തെ ചോദ്യം ചെയ്യുകയും സുപ്രീം കോടതി വിധിയെയും ചോദ്യം ചെയ്യുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസ് ചടങ്ങിൽ പങ്കെടുക്കാത്തത് പാർട്ടിയുടെ നയമാകാമെന്നതിനാൽ പരാതിയില്ലെന്നും എന്നാൽ ചടങ്ങിനെ ബി.ജെ.പി പരിപാടി എന്ന് മുദ്രകുത്തിയത് അംഗീകരിക്കാനാകില്ലെന്നും മജീന്ദർ സിങ് മിർസ പറഞ്ഞു.
ബി.ജെ.പിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ പദ്ധതിയാണിതെന്ന് ആരോപിച്ചാണ് കോൺഗ്രസ് ചടങ്ങ് ബഹിഷ്‍കരിക്കുന്നത്. ആർ.എസ്.എസും ബി.ജെ.പിയും അയോധ്യയെ രാഷ്ട്രീയ പ്രചാരണായുധമാക്കി മാറ്റിയെന്നും കോൺഗ്രസ് ആരോപിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെ, സോണിയ ഗാന്ധി, ലോക്സഭ നേതാവ് അധിർ രഞ്ജൻ ചൗധരി എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

