ന്യൂഡൽഹി: കോടീശ്വര സുഹൃത്തുക്കൾക്കായി ചുവന്ന പരവതാനി വിരിക്കുന്ന ബി.ജെ.പി കർഷകരെ അവഗണിക്കുന്നെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷക പ്രതിഷേധം മോശമായി കൈകാര്യം ചെയ്തതിൽ അവർ കേന്ദ്രസർക്കാറിനെതിരെ രൂക്ഷമായി പ്രതികരിച്ചു.
'ബി.ജെ.പി സർക്കാരിലെ സംവിധാനം നോക്കൂ. ബി.ജെ.പിയുടെ ശതകോടീശ്വരൻ സുഹൃത്തുക്കൾ ഡൽഹിയിലേക്ക് വരുമ്പോൾ അവരെ സ്വാഗതം ചെയ്യുന്നതിനായി ചുവന്ന പരവതാനി വിരിക്കുന്നു. എന്നാൽ കർഷകർ ഡൽഹിയിലേക്ക് വരുന്ന റോഡുകൾ അവർ കുഴിക്കുന്നു. ഡൽഹിയിൽ വെച്ച് അവർക്കെതിരെ നിങ്ങൾ ഉണ്ടാക്കിയതല്ലേ നിയമം, അവർ അവരുടെ ആശങ്കകൾ ഉന്നയിക്കാൻ ഡൽഹിയിൽ വന്നാൽ അത് തെറ്റാണോ?' -പ്രിയങ്ക ചോദിച്ചു.
'ഒരു രാജ്യം, ഒറ്റ തിരഞ്ഞെടുപ്പ്' എന്നതിനെക്കുറിച്ച് വേവലാതിപ്പെടുന്ന പ്രധാനമന്ത്രി 'ഒരു രാജ്യം, ഒരു പെരുമാറ്റരീതി' എന്നതും നടപ്പാക്കണമെന്ന് പ്രിയങ്ക പറഞ്ഞു. കർഷകരുടെ സമരത്തെ അടിച്ചമർത്താൻ അവർക്കുമേൽ വെള്ളമടിക്കുന്നു, റോഡിൽ കുഴിക്കുന്നു. എന്നാൽ, താങ്ങുവിലയ്ക്ക് നിയമപരമായ അവകാശമുണ്ടെന്ന് എവിടെ എഴുതിയിട്ടുണ്ടെന്ന് കാണിക്കാനോ പറയാനോ സർക്കാർ തയ്യാറാവുന്നില്ലെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.
വ്യാഴാഴ്ച ആരംഭിച്ച കർഷക സമരം അടിച്ചമർത്താനായിരുന്നു സർക്കാറിെൻറ ശ്രമം. വിവിധ സംസ്ഥാനങ്ങളിലെ കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കാതിരിക്കാൻ അതിർത്തികളിൽ സുരക്ഷ സേനയെയും പൊലീസിനെയും വൻതോതിൽ നിയോഗിച്ചിരിക്കുകയാണ്.
അതേസമയം ഡിസംബർ 3 ന് സർക്കാർ നിരവധി കർഷകരുടെ സംഘടനകളെ ചർച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. ഇതിനകം മൂന്ന് ഘട്ട ചർച്ചകൾ നടന്നുകഴിഞ്ഞിട്ടുണ്ട്.